2017-04-06 08:42:00

''കുട്ടികളുടെ അവകാശങ്ങളെ മാനിക്കുക'': മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്


''കുട്ടികളുടെ അവകാശങ്ങളെ മാനിക്കുക'':  മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്

യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനുംവേണ്ടിയുള്ള ഓര്‍ഗനൈസേഷന്‍ (Organization for the Security and Cooperation in Europe, OSCE) 'മനുഷ്യക്കടത്ത്' എന്ന വിഷയത്തെക്കുറിച്ചു സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് ഈ ഓര്‍ഗനൈസേഷനുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരം പ്രതിനിധിയായ മോണ്‍. യാനൂസ് ഉര്‍ബാന്‍സിക്, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിക്കുന്നത്.

മനുഷ്യക്കടത്ത് കുട്ടികള്‍ക്കുള്ള വലിയ ഭീഷണി, ഫലപ്രദമായ ബാലസുരക്ഷാ നടപടികള്‍, അതിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശരേഖകള്‍ എന്നീ പ്രമേയങ്ങളിലൂന്നിയ മൂന്നു പ്രഭാഷണങ്ങളിലൂടെ ഇക്കാര്യത്തിലുള്ള വത്തിക്കാന്‍റെ ഉത്ക്കണ്ഠയും നിലപാടും അദ്ദേഹം വ്യക്തമാക്കി.  'മാനവസമൂഹത്തിന്‍റെ നിര്‍ണായകപ്രതിസന്ധി' എന്നു ഫ്രാന്‍സീസ് പാപ്പാ വിശേഷിപ്പിക്കുന്ന കുടിയേറ്റ, അഭയാര്‍ഥി ഒഴുക്കിനെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടും 'കുടിയേറ്റക്കാര്‍ അപകടമല്ല, അപകടത്തിലാണ്' എന്ന അവബോധത്തെ ഉണര്‍ത്തിക്കൊണ്ടുമാണ് അദ്ദേഹം മനുഷ്യക്കടത്തിനിരയായിത്തീരുന്ന കുട്ടികളുടെ രക്ഷയ്ക്കും സംരക്ഷണ ത്തിനുമായുള്ള നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്.

കുട്ടികള്‍ ചൂഷണത്തിനു വിധേയ മാകുന്ന സാഹചര്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുക എന്നു ഫ്രാന്‍സീസ് പാപ്പാ, കുടിയേറ്റ-അഭയാര്‍ഥി ദിനത്തോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ സന്ദേശത്തില്‍ സൂചിപ്പിച്ചത് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ആദ്യമായി, കുട്ടികള്‍ക്കുള്ള അവകാശം കുടുംബങ്ങളില്‍ മാനിക്കപ്പെടണം.  ഇക്കാര്യത്തില്‍ കുടുംബസാഹചര്യവും പരിഗണിക്കേണ്ടതുണ്ട്.  മയക്കുമരുന്നു കടത്ത്, അവയുടെ വിതരണം, അവയവക്കടത്ത് എന്നിവയ്ക്കായും ബാലവേല, നിര്‍ബന്ധിതസൈനികജോലി, ബാല വിവാഹം എന്നിവയ്ക്കായി നിര്‍ബന്ധിക്കപ്പെടുന്നതിനു കാരണം, സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും പീഡനങ്ങളുടെയുമായ കഠിന സാഹചര്യങ്ങളാണ്.  ഈ സാഹചര്യങ്ങളെ നേരിടുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

അടിസ്ഥാനപരമായി കുട്ടികളുടെ അവകാശനിരോധനത്തോടു സ്പഷ്ടമായും ബന്ധപ്പെട്ടിരിക്കുന്ന ഈ കുറ്റകൃത്യങ്ങള്‍ മത, രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും ഒപ്പം ദേശീയ, അന്തര്‍ദേശീയ നിയമ നിര്‍മ്മാണമേഖലകളും തിരിച്ചറിയുക എന്ന ശക്തമായ ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ അവസാനിക്കുന്നത്.








All the contents on this site are copyrighted ©.