2017-03-27 11:40:00

“ഇതെങ്ങനെ സംഭവിക്കും” ​- ഇന്നു നാം ആവര്‍ത്തിക്കുന്ന ചോദ്യം


“ഇതെങ്ങനെ സംഭവിക്കും” ​എന്ന് മംഗളവാര്‍ത്താവേളയില്‍ പരിശുദ്ധ കന്യകാമറിയം ഉന്നയിച്ച ചോദ്യം, ജീവിതം തൊഴില്‍ കുടുംബം തുടങ്ങിയവയെക്കുറിച്ച് എവിടെയും ഊഹക്കച്ചവടങ്ങള്‍ നടക്കുന്നതായ ഇക്കാലഘട്ടത്തില്‍ നമ്മില്‍ നിന്നുമുയരാമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (25/03/17) ഉത്തര ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ നടത്തിയ ഇടയസന്ദര്‍ശന വേളയില്‍ മോണ്‍ത്സ പാര്‍ക്കില്‍ അര്‍പ്പിച്ച ദിവ്യപൂജാമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പത്തുലക്ഷത്തോളം വിശ്വാസികള്‍ ഈ ദ്യവ്യബലിയില്‍ സംബന്ധിച്ചിരുന്നു.

നമ്മു‌ടെ സന്തുലിതാവസ്ഥ നഷ്ടപ്പെടത്തക്കവിധം ഇന്നുള്ള അതിവേഗ ജീവിതതാളം നമ്മുടെ പ്രത്യാശയെയും സന്തോഷത്തെയും കവര്‍ന്നെടുക്കത്തക്കതാണെന്നും ഇത്തരം സാഹചര്യങ്ങളി‍ല്‍ നമുക്കനുഭവപ്പെടുന്ന സമ്മര്‍ദ്ദങ്ങളും നിസ്സഹായാവസ്ഥയും നമ്മുടെ ആത്മാവിനെ വരണ്ടുണങ്ങിയതാക്കുകയും നിരവധിയായ വെല്ലുവിളികള്‍ക്കുമുന്നില്‍ നമ്മെ നിസ്സംഗഭാവമുള്ളവരാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ഈ അവസ്ഥയെ ജയിക്കണമെങ്കില്‍ ഗതകാല സ്മരണ, ദൈവജനത്തില്‍ അംഗമാണെന്ന അവബോധം, അസാധ്യമയാത് സാധ്യമാണ്, ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ബോധ്യം എന്നിവ ആവശ്യമാണെന്ന് മാര്‍പ്പാപ്പാ, ദൈവദൂതന്‍റെ  വാക്കുകള്‍ കേട്ട് ഇതെങ്ങനെ സംഭവിക്കുമെന്ന സംശയം പ്രകടിപ്പിച്ച മറിയത്തോടു, ദൈവദൂതന്‍ ദാവീദിന്‍റെ സിംഹാസനത്തെയും യാക്കോബിന്‍റെ ഭവനത്തെയും കുറിച്ച് സൂചിപ്പിക്കുന്നതും, അതായത്, ഗതകാലസ്മരണയുണര്‍ത്തുന്നതും, ആ സ്മരണ മറിയത്തില്‍, അവള്‍ ദൈവജനത്തിലെ അംഗമാണെന്ന അവബോധം സൃഷ്ടിക്കുന്നതും, ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് ദൈവദൂതന്‍ അവളോടു പറയുന്നതും അനുസ്മരിച്ചുകൊണ്ട് വിശദീകരിച്ചു.








All the contents on this site are copyrighted ©.