2017-02-07 17:04:00

'വചനം ഒരു ദാനം; മറ്റു വ്യക്തികളും ഒരു ദാനം'. പാപ്പായുടെ നോമ്പുകാല സന്ദേശം


ഫ്രാന്‍സീസ് പാപ്പായുടെ 2017-ലെ വലിയനോമ്പിനൊരുക്കമായുള്ള സന്ദേശം പ്രസിദ്ധപ്പെടുത്തി.  2017 ഫെബ്രുവരി ഏഴാംതീയതി പുറത്തിറങ്ങിയ നോമ്പുകാലസന്ദേശത്തിന്‍റെ ശീര്‍ഷകം, ‘‘വചനം ഒരു ദാനം; മറ്റു വ്യക്തികളും ഒരു ദാനം’’ എന്നാണ്.

‘വലിയനോമ്പുകാലം ഒരു പുതിയ തുടക്കമാണ്, അത് മരണത്തെ വിജയിച്ച ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ ലക്ഷ്യമാക്കി നമ്മെ നയിക്കുന്ന ഒരു പാതയാണ്’ എന്നു പറഞ്ഞുകൊണ്ടാരംഭിക്കുന്ന ഈ സന്ദേശം, ‘‘ആത്മവിശുദ്ധീകരണമാര്‍ഗങ്ങളായ പ്രാര്‍ഥനയുടെയും ഉപവാസത്തിന്‍റെയും ദാനധര്‍മങ്ങളുടെയും എല്ലാം അടിസ്ഥാനമായിരിക്കുന്നത് ദൈവത്തിന്‍റെ ‘വചനം’ ആണ്’’ എന്ന് അടിവരയിട്ടുറപ്പിക്കുന്നു.  വി. ലൂക്കായുടെ സുവിശേഷത്തില്‍നിന്നുള്ള ധനവാന്‍റെയും ലാസറിന്‍റെയും ഉ പമയാണ് ഈ സന്ദേശത്തിനാധാരമായിരിക്കുന്ന സുവിശേഷഭാഗം.

സന്ദേശത്തിന്‍റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ, ‘‘മറ്റു വ്യക്തികള്‍ നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ദാനമാണ്’’ എന്ന് ഉപമയിലെ ലാസറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.  പേരില്ലാത്ത ധനവാന്‍, ‘പാപം നമ്മെ അന്ധരാക്കുന്നു’ എന്നതിന്‍റെ സൂചകമാണ്. ‘‘ധനമോഹമാണ് എല്ലാ തിന്മകളുടെയും വേര്’’ (1 തിമോ 6:10) എന്ന് തിമോത്തെയോസിനെ പൗ ലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത് ഇവിടെ പാപ്പായും ആവര്‍ത്തിക്കുന്നു. ഉപമയുടെ വെളിച്ചത്തില്‍ ത്തന്നെ മരണാനന്തരജീവിതത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ട്, ദൈവത്തിന്‍റെ വചനത്തിനു കാതോര്‍ക്കാനുള്ള അവസരമായി ഈ നോമ്പുകാലത്തെ സമീപിക്കാനുള്ള ആഹ്വാനം പാപ്പാ നല്‍കുന്നു.








All the contents on this site are copyrighted ©.