2017-01-17 14:16:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം : ഒരു സമ്പൂര്‍ണ്ണസ്തുതിപ്പ് - ഭാഗം 25


103-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. സാഹിത്യരൂപത്തില്‍‍ ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണ്. ദൈവത്തിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അവിടുത്തേയ്ക്കു നന്ദിപറയുകയും, അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്ന ഗീതമാണിത്. സ്തുതിക്കുവാനുള്ള ആഹ്വാനത്തിനുശേഷം ദൈവത്തിന്‍റെ രക്ഷാകര ചെയ്തികള്‍ ഒന്നൊന്നായ്‍ ഓര്‍ത്തുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തിനു നന്ദിപറയുന്നതും ശ്രദ്ധേയമാണ്. ബാബിലോണ്‍ വിപ്രവാസകാലത്തിനുശേഷമുള്ളതാണ് ഈ സങ്കീര്‍ത്തനം എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ ശാസ്ത്രീയ വശങ്ങളിലേയ്ക്ക് കടക്കുന്നതിനുമുന്‍പ് ഈ പ്രാര്‍ത്ഥനാഗീതത്തിന്‍റെ വരികളുമായി പരിചയപ്പെടാം.

103-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരത്തില്‍ 8-Ɔമത്തെ പദമാണ് ചരണം, അല്ലെങ്കില്‍ പ്രഭണിതമായി ഉപയോഗിച്ചിരിക്കുന്നത്. ‘കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ.’

Musical version of Psalms

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ.

സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളുമായി പരിചയപ്പെടാന്‍ സങ്കീര്‍ത്തനത്തെ നിരൂപകന്മാര്‍ ഇതിനം 4 ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നത് നമുക്ക് ഇക്കുറി പഠിക്കാം. 

1. ദൈവിക കാരുണ്യത്തെക്കുറിച്ച് ധ്യാനിക്കുവാനുള്ള ആഹ്വാനം

2. സങ്കീര്‍ത്തകന്‍റെ രക്ഷാകരമായ അനുഭവങ്ങള്‍

3. ഇസ്രായേലിന്‍റെ ചരിത്രത്തിലെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണം

4. അവസാനമായി അത്യുന്നതനായ യാഹ്വേയെ സ്തുതിച്ചുകൊണ്ട്, മംഗളം പാടിക്കൊണ്ട് സങ്കീര്‍ത്തകന്‍ ഉപസംഹരിക്കുന്നു.

ആദ്യ ഭാഗം (1-2) ദൈവത്തിന്‍റെ രക്ഷാകര ചെയ്തികളെ അനുസ്മരിക്കുവാനുള്ള ആഹ്വാനമാണ്.

1-2 ‘എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക

എന്നിലെ സകല ആന്തരിക ചൈതന്യമേ,

അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ,

കര്‍ത്താവിനെ സ്തുതിക്കുക. അവിടുത്തെ അനുഗ്രഹങ്ങള്‍ മറക്കരുതേ.’

ഈ വരികളില്‍ ശ്രദ്ധേയമാകുന്നൊരു കാര്യം, സങ്കീര്‍ത്തകന്‍ തന്നോടുതന്നെ, തന്‍റെ ആത്മാവിനോട് കര്‍ത്താവിനെ സ്തുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ്. ആത്മാവിന്‍റെ അര്‍ത്ഥം ഇവിടെ എന്താണ്? എന്നിലുള്ള ആന്തരികത, ആന്തരിക മനുഷ്യന്‍, എന്‍റെ ജീവന്‍, എന്‍റെ അന്തഃസത്തയുടെ മര്‍മ്മപ്രധാനവും വൈകാരികവും,  പവിത്രവുമായ ആന്തരിക ചൈതന്യം എന്നൊക്കെ അര്‍ത്ഥം കല്പിക്കാറുണ്ട്. ഇവിടെ സ്തുതിപ്പിന് ഉപോയോഗിക്കുന്ന ഹെബ്രായ പദം ‘ബാറക്ക്’ എന്നാണ്. അതിന്‍റെ അര്‍ത്ഥം, സ്തുതിക്കു യോഗ്യനായവന്‍ ശക്തനാണ്, ബഹുമാന്യനാണ് എന്നത്രേ! അതില്‍ സ്തുതിയുടെയും കൃതജ്ഞതയുടെയും ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ രക്ഷാകര ചെയ്തികളെ വിസ്മരിക്കുന്നത് അപകടകരമാണെന്നും സങ്കീര്‍ത്തകന്‍ വ്യക്തിപരമായി നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Musical Version of Psalm 103

കര്‍ത്താവു തന്‍റെ ഭക്തരോടെന്നും

            കാരുണ്യം കാട്ടുന്നു, കാരുണ്യം കാട്ടുന്നു.

           എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

          എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ്ത്തുക

           എന്‍റെ ആത്മാവേ, കര്‍ത്താവിനം വാഴ്ത്തുക

           അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും

           മറക്കരതേ, അങ്ങ് മറക്കരുതേ.

ഇനി രണ്ടാം ഭാഗത്ത്, സങ്കീര്‍ത്തകന്‍റെ രക്ഷാകരമായ അനുഭവങ്ങളാണ് ഇവിടെ.

3-5 ‘അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു.

നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്‍റെ ജീവനെ

പാതാളത്തില്‍നിന്നു രക്ഷിക്കുന്നു.

അവിടുന്നു സ്നേഹവും കരുണ്യവുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.

നിന്‍റെ യൗവ്വനം കഴുകന്‍റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി,

നിന്‍റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.’

 വ്യക്തിപരമായ രക്ഷാകരാനുഭവങ്ങളാണ് സങ്കീര്‍ത്തകന്‍ പങ്കുവയ്ക്കുന്നത്. ദൈവം തന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും രോഗങ്ങള്‍ സുഖമാക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ പാപവും, രോഗവും ബന്ധപ്പെടുത്താറുണ്ട്. അകൃത്യങ്ങള്‍ മരണത്തിന്‍റെ തലത്തിലേയ്ക്ക്, കുഴിയിലേയ്ക്ക് സങ്കീര്‍ത്തകനെ കൊണ്ടുവരുന്നു. ദൈവം മരണത്തില്‍നിന്നും അദ്ദേഹത്തെ രക്ഷിച്ചു. ദൈവത്തിന്‍റെ കരുണ സങ്കീര്‍ത്തകന് ആഭരണവും കിരീടവും പോലെയാണ്. അങ്ങനെ അദ്ദേഹം പുതുജീവനും ശക്തിയും നന്മകളും സ്വീകരിച്ച് സംതൃപ്തിനായി, എന്നു പറയുമ്പോള്‍ നമ്മുടെ ജീവിതക്ലേശങ്ങളുമായി സങ്കീര്‍ത്തകന്‍റെ ഈ രക്ഷയുടെ അനുഭവങ്ങളെ ബന്ധപ്പെടുത്താവുന്നതാണ്.

Musical Version of Psalm 103

കര്‍ത്താവു തന്‍റെ ഭക്തരോടെന്നും

കാരുണ്യം കാട്ടുന്നു, കാരുണ്യം കാട്ടുന്നു.

2. അവിടുനനെന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു

അവിടുന്നെന്‍റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്നു

അവിടുന്നെന്‍റെ ജീവിനെ പാതാളത്തില്‍നിന്നും രക്ഷിക്കുന്നു.

അവിടെത്തെ സ്നേഹവും കാരുണ്യവുംകൊണ്ടെന്നെ

പരിരക്ഷിക്കുന്നു, അവിടുന്നെന്നെ പരിരക്ഷിക്കുന്നു.

3-Ɔ൦ ഭാഗത്ത് ഇസ്രായേലിന്‍റെ ജീവിതത്തില്‍ ദൈവം എങ്ങനെ ബന്ധപ്പെട്ടുവെവെന്നും രക്ഷയുടെ ചരിത്രത്തില്‍ ദൈവം തന്‍റെ ജനത്തോടു കാണിച്ച കൃപാതിരേകങ്ങള്‍ വരികളില്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

6-18 കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും

നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു.

അവിടുന്നു തന്‍റെ വഴികള്‍ മോശയ്ക്കും, പ്രവൃത്തികള്‍

ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി.

കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.

ക്ഷമാശീലനും സ്നേഹനിധിയുമാണ് അവിടുന്ന്.

അവിടുന്ന് നമ്മെ എപ്പോഴും ശാസിക്കുന്നില്ല.

അവിടുത്തെ കോപം എന്നേയ്ക്കും നിലനില്‍ക്കുന്നില്ല.

നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല.

നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.

ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു

തന്‍റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം.

കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍

നമ്മുടെ പാപങ്ങളെ അവിടുന്നു  അകറ്റി നിര്‍ത്തി.

പിതാവിനു മക്കളോടെന്നപോലെ കര്‍ത്താവിനു

തന്‍റെ ഭക്തരോട് അലിവു തോന്നി.

എന്തില്‍നിന്നാണു നമ്മെ മെനഞ്ഞെടുത്തത് എന്ന് അവിടുന്ന് പറയുന്നു.

നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓര്‍മ്മിക്കുന്നു.

മനുഷ്യന്‍റെ ജീവിതം പുല്ലുപോലെയാണ്.

വയലിലെ പൂപോലെ അത് വിരിയുന്നു.

എന്നാല്‍ കാറ്റടിക്കുമ്പോല്‍ അതു കൊഴിഞ്ഞുപോകുന്നു.

അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല.

കര്‍ത്താവിന്‍റെ രക്ഷാകര ചരിത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഗീതകം നന്ദിപറയുന്നു. അവ അവിടുത്തെ വിശ്വസ്തതയുടെ അടയാളങ്ങളാണ്. അവയുടെ ആരംഭം മോശയ്ക്കു നല്കിയ വെളിപാടാണ്. വാക്യങ്ങളില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തനങ്ങളെയും അവിടുത്തെ വ്യക്തിത്വത്തെയും വിവരിക്കുന്നു. കാരുണ്യവും ക്ഷമയും നന്മയും അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. അവിടുന്ന് എപ്പോഴും നമ്മെ കുറ്റപ്പെടുത്തുന്നില്ല, വൈരം കാത്തുസൂക്ഷിക്കുന്നുമില്ല. വീഴ്ചകളില്‍ ശിക്ഷിക്കുന്നില്ല. അവിടുത്തെ നന്മയും സ്നേഹവും കാരുണ്യവും സീമാതീതമാണ്. അവിടുന്ന് കാരുണാമയനും സ്നേഹനിധിയുമായ പിതാവാണ്. പഴയനിയമത്തില്‍ ‘ദൈവപുത്രന്‍’ എന്ന പ്രയോഗം പ്രധാനമായും സൂചിപ്പിക്കുന്നത് രാജാവിനെയാണ്. ഇസ്രായേല്‍ ദൈവത്തിന്‍റെ മകനാണ്. എഫ്രേം ദൈവത്തിന്‍റെ ഓമനക്കുട്ടനാണ്. ഇസ്രായേല്‍ ജനം അവിടുത്തെ ‘പിതാവേ,’ എന്നു വിളിച്ചപേക്ഷിക്കുന്നു.

മനുഷ്യജീവിതത്തിന്‍റെ വ്യര്‍ത്ഥതയും ദൗര്‍ബല്യവും ഈ സങ്കീര്‍ത്തന പദങ്ങള്‍ വിവിരിക്കുന്നുണ്ട്. മനുഷ്യനില്‍നിന്ന് എന്തു പ്രതീക്ഷിക്കാമെന്ന് ദൈവത്തിനറിയാം. ചുടുകാറ്റില്‍ ഉണങ്ങുന്ന പുല്ലുപോലെയാണ് മനുഷ്യജീവിതം. ദൈവത്തിന്‍റെ വചനമാണ് എന്നും നിലനില്ക്കുന്നത്. എന്നാല്‍ ഇവിടെ ദൈവത്തിന്‍റെ നിത്യമായ രക്ഷാകര ശക്തി, അവിടുത്തെ സ്നേഹകാരുണ്യം മനുഷ്യന്‍റെ മര്‍ത്ത്യതയെ അതിജീവിക്കുന്നു. അവിടുത്തെ അനുസരിക്കുന്ന ഉടമ്പടിയുടെ ജനത്തിനുള്ളതാണ് ഈ ദൈവികകാരുണ്യം നമ്മെ ഉദ്ബോധിപ്പുന്നു, അനുസ്മരിപ്പിക്കുന്നു.

Musical Version of Psalm 103

കര്‍ത്താവു തന്‍റെ ഭക്തരോടെന്നും

കാരുണ്യം കാട്ടുന്നു, കാരുണ്യം കാട്ടുന്നു.

3. കര്‍ത്താവാര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ

അവിടുന്നു ക്ഷമാശീലനം സ്നേഹസമ്പന്നനും

അവിടുത്തെ കോപം നീണ്ടു നില്ക്കുന്നില്ല

അവിടുന്നു എന്‍റെ പാപങ്ങള്‍ക്കൊത്തവിധം ശിക്ഷിക്കുന്നില്ല,

അവിടുന്നെ എന്നെ ശിക്ഷിക്കുന്നില്ല.

Musical Version of  Psalm സങ്കീര്‍ത്തനം 103

കര്‍ത്താവു തന്‍റെ ഭക്തരോടെന്നും

കാരുണ്യം കാട്ടുന്നു, കാരുണ്യം കാട്ടുന്നു.

1.എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

 എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക

 എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

 അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും

 മറക്കരുതേ, അങ്ങ് മറക്കരുതേ.

2. അവിടുന്നെന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു

അവിടുന്നെന്‍റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്നു

അവിടുന്നെന്‍റെ ജീവനെ പാതാളത്തില്‍നിന്നും രക്ഷിക്കുന്നു.

അവിടെത്തെ സ്നേഹവും കാരുണ്യവും കൊണ്ടെന്നെ

പരിരക്ഷിക്കുന്നു, അവിടുന്നെന്നെ പരിരക്ഷിക്കുന്നു.

3. കര്‍ത്താവാര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ

അവിടുന്നു ക്ഷമാശീലനം സ്നേഹസമ്പന്നനും

അവിടുത്തെ കോപം നീണ്ടു നില്ക്കുന്നില്ല

അവിടുന്നു എന്‍റെ പാപങ്ങള്‍ക്കൊത്തവിധം ശിക്ഷിക്കുന്നില്ല,

അവിടുന്ന് എന്നെ ശിക്ഷിക്കുന്നില്ല.

(തുടരും... ഭാഗം 44)

 

 








All the contents on this site are copyrighted ©.