2016-12-07 16:51:00

അമലോത്ഭവനാഥയുടെ സന്നിധാനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പുഷ്പ്പാര്‍ച്ചന


റോമിലെ അമലോത്ഭത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും.

റോമിലെ സ്പാനിഷ് ചത്വരത്തിലുള്ള അമലോത്ഭവസ്തംഭത്തിന്‍റെ പാദപീഠത്തില്‍ ഡിസംബര്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച പ്രാദേശിക വൈകുന്നേരം  4 മണിക്ക് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വം വഹിക്കും. കൂടാതെ മദ്ധ്യാഹ്നം 12-മണിക്ക് വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി, അമലോത്ഭവത്തിരുനാളിന്‍റെ സന്ദേശം നല്കും.

“നസ്രത്തിലെ മറിയം, യേശുവിന്‍റെ അമ്മ പാപരഹിതയായി ജനിച്ചവള്‍,” എന്ന വിശ്വാസസത്യം 1854-ല്‍ സഭ പ്രഖ്യാപിച്ചതിന്‍റെ ചരിത്രസ്മാരകമാണ് റോമിലെ വിശ്വാസപ്രചാരണസംഘത്തിന്‍റെ ഉമ്മറത്തും, സ്പാനിഷ് ചത്വരത്തോടു ചേര്‍ന്നും നില്ക്കുന്ന അമലോത്ഭവനാഥയുടെ അതിമനോഹരമായ തിരുസ്വരൂപവും അതിന്‍റെ അലംകൃതമായ സ്തംഭവും. പാപ്പായ്ക്കൊപ്പം റോമാ നഗരവാസികളും പ്രാരംഭമായി ദൈവമാതാവിന് പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നാണ് ഹ്രസ്വമായ പ്രാര്‍ത്ഥനാശുശ്രൂഷയും, ലുത്തീനിയ പ്രാര്‍ത്ഥനയും. ശിശിരത്തിന്‍റെ തണുപ്പിനെ വകവയ്ക്കാതെയും വ്യാഴാഴ്ച വൈകുന്നേരം ആയിരങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പം ആയിരങ്ങള്‍ സ്പാനിഷ് ചത്വരത്തിലെ മാതൃസന്നിധിയില്‍ സംഗമിക്കും.

റോമാനഗരവാസികള്‍ സകുടുംബം പങ്കെടുക്കുന്ന പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അവിടെ കൊണ്ടുവന്നിരിക്കുന്ന രോഗികളെ പാപ്പാ സന്ദര്‍ശിക്കുകയും, ആശീര്‍വ്വദിക്കുംചെയ്യും. 1854-ല്‍ ദൈവമാതാവിന്‍റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച നാള്‍ മുതലുള്ള അനുഷ്ഠാനമാണ് റോമാനഗരത്തിന്‍റെ ഹൃദയഭാഗത്ത് ലളിതമായി അരങ്ങേറുന്നത്.

File Photo :  One of the officers of the  Fire Force of the City of Rome pays the floral tribute to the Immaculata.








All the contents on this site are copyrighted ©.