2016-12-05 14:28:00

പുനഃസൃഷ്ടിയാകേണ്ടതിന് യേശുവിനു നമ്മെ വിട്ടുകൊടുക്കാം. ഫ്രാന്സീസ് പാപ്പാ


 ഏശയ്യായുടെ ഗ്രന്ഥത്തില് നിന്നുള്ള ആദ്യവായനയില് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:  ''മരുഭൂമി പുഷ്പിക്കും, കുരുടര് കാണും, ചെകിടര് കേള്ക്കും'' (35:1-10). കര്ത്താവു നമ്മെ നവീകരിക്കുന്നതിനെക്കുറിച്ചാണ് ഏശയ്യാപ്രവാചകന് സംസാരിക്കുന്നത്. നവീകരിക്കുമ്പോള് മോശമായവയില് നിന്നു മനോഹരമായതും തിന്മയില് നിന്നു നന്‍മയായതും ഉളവാകും. എല്ലാം മാറിവരും. കൂടുതല് നല്ലതിലേക്കുള്ള മാറ്റം, അതാണ് ഇസ്രായേല് വരാനിരുന്ന മിശിഹായില് നിന്നു പ്രതീക്ഷിച്ചിരുന്നത്.

വി. ലൂക്കായുടെ സുവിശേഷത്തില്നിന്നുള്ള വായനയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു പാപ്പാ തുടര്ന്നു, യേശു സുഖപ്പെടുത്തുമെന്നറിഞ്ഞ ജനം അവിടുത്തെ അനുഗമിച്ചു. മോശമായതില് നിന്നും നന്മയിലേക്കുള്ള ഒരു മാറ്റം മാത്രമല്ല, ഒരു രൂപാന്തരപ്പെടുത്തലാണ് യേശു നടത്തുന്നത്.  യേശു താല്ക്കാലികമായ, ബാഹ്യമായ ഒരു മേയ്ക്കപ്പ് നടത്തുകയല്ല, ആന്തരികമായി ഒരു മാറ്റം വരുത്തുകയാണു ചെയ്യുന്നത്, ഒരു പുനഃസൃഷ്ടി. ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതായിരുന്നു.  എന്നാല് മനുഷ്യന് തിന്മയില് വീണുപോയി.  യേശുവാണ് പുനഃസൃഷ്ടി നടത്തുന്നത്.  അതുകൊണ്ട് ഒരാളെ സുഖപ്പെടുത്തുന്നതിനുമുമ്പ് അവന്റെ പാപം ക്ഷമിക്കുകയാണ് യേശു.  പുനഃസൃഷ്ടി നടത്തുന്നതിനു പാപത്തില്നിന്നുള്ള മോചനം ആവശ്യമാണ്.  എന്നാല് അത് ഉതപ്പിനു കാരണമാകുന്നു എന്നു സുവിശേഷത്തില് നാം കാണുന്നു. നിയമജ്ഞര് പിറുപിറുക്കാന് തുടങ്ങി. കാരണം, യേശുവിന്റെ അധികാരത്തെ അംഗീകരിക്കാന് അവര്ക്കായില്ല.

അതുകൊണ്ട്, വലിയ വിശ്വാസത്തോടെ, ക്രിസ്മസിനായി നമുക്കൊരുങ്ങാം.  യേശു നമ്മുടെ ആത്മാക്കളെ സുഖപ്പെടുത്തുന്നതിന്, പുനഃസൃഷ്ടി നടത്തുന്നതിന്, അടിസ്ഥാനപരമായ ഒരു മാറ്റം നമ്മില് വരേണ്ടതിനു  പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് നമുക്കൊരുങ്ങാം. നമുക്കുള്ളതെല്ലാം യേശുവിനു നല്കാം.  യേശു ചോദിക്കുന്നു:  നിനക്കുള്ളതെല്ലാം എനിക്ക് തന്നുവോ?  ഇല്ല എന്തോ കുറവുണ്ട്. എന്താണത്?  നിന്റെ പാപങ്ങള്. അതുകൂടി എനിക്കു തരിക. നിന്നെ ഞാന് പുതുസൃഷ്ടിയാക്കി മാറ്റാം. പാപ്പാ വചനസന്ദേശം ഇപ്രകാരം അവസാനിപ്പിച്ചു:  ധൈര്യമായിരിക്കുക. നമ്മുടെ പാപങ്ങള്കൂടി മുഴുവനായി അവിടുത്തേക്കു കൊടുത്തുകൊണ്ട് ക്രിസ്മസിനായി നമുക്കൊരുങ്ങാം.








All the contents on this site are copyrighted ©.