2016-10-22 13:06:00

ആഗോളവത്ക്കരണത്തിലും പരസ്പരാശ്രയത്വത്തിലും വൈരുദ്ധ്യങ്ങള്‍


ആഗോളവത്ക്കരണത്തിന്‍റെയും പരസ്പരാശ്രയത്വത്തിന്‍റെയും തലങ്ങളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ പ്രകടമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

വസ്തുക്കളുടേയും സേവനങ്ങളുടേയും സ്വതന്ത്രമായ കൈമാറ്റത്തിനു തടസ്സമായ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് രാഷ്ട്രങ്ങള്‍ ഒരു വശത്തു ചര്‍ച്ചചെയ്യുകയും മറുവശത്ത് ഒരുരാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുള്ള വ്യക്തികളുടെ നീക്കം തടയാന്‍ മതിലുകള്‍ തീര്‍ക്കുകയും ചെയ്യുന്നതാണ് ഈ വിരോധാഭാസമെന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യുയോര്‍ക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് യു എന്‍ പൊതുസഭയുടെ എഴുപത്തിയൊന്നാമത് യോഗത്തെ സംബോധനചെയ്യവ്വേ അദ്ദേഹം വിശദീകരിച്ചു.

അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും കൂട്ടത്തോടെയുള്ള നീക്കമാണ് ആഗോളവത്ക്കരണത്തിനും പരസ്പരാശ്രയത്വത്തിനും, ഒരു പക്ഷേ, ഇന്നുള്ള ഏറ്റം വലിയ വെല്ലുവിളിയെന്ന്, സ്വന്തം നാടുവിട്ട് അന്യനാടുകളില്‍ എത്തിയിരിക്കുന്നവരുടെ സംഖ്യ 24 കോടി കവിഞ്ഞിരിക്കുന്നത് അനുസ്മരിച്ചുകൊണ്ട്, ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.

സംഘര്‍ഷം, അക്രമം, ദാരിദ്ര്യം പട്ടിണി എന്നിവയുടെ ഘടനാപരമായ കാരണങ്ങള്‍ ഇല്ലായ്മചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തില്‍ കാതലായ മുന്നേറ്റം നടത്തുകയും, വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരമുയര്‍ത്തുകയും കുടുംബത്തിനു മതിയാ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യലാണ് ഫലപ്രദമായ പരസ്പര സഹകരണത്തിനും ആഗോളവത്ക്കരണത്തിനുമുള്ള മാര്‍ഗ്ഗങ്ങളെന്ന് അദ്ദേഹം അസന്ദഗ്ദ്ധമായി പ്രസ്താവിച്ചു.    








All the contents on this site are copyrighted ©.