2016-10-01 08:27:00

‘തീനാവിന്‍റെ നാട്ടി’ലേയ്ക്ക് – അസര്‍ബൈജാനിലേയ്ക്ക് അപ്പസ്തോലിക തീര്‍ത്ഥാടനം


ജോര്‍ജിയയുടെ അയല്‍രാജ്യമാണ് അസര്‍ബൈജാന്‍. “തീനാവിന്‍റെ നാട്…!” എന്നാണ് അറബിയില്‍ അസര്‍ബൈജാന്‍ എന്ന വാക്കിനര്‍ത്ഥം. കോക്കേഷ്യന്‍ പര്‍വ്വതഭാഗമായ ‘യാനാര്‍’ മലയില്‍ പലയിടങ്ങളിലും കത്തി വമിക്കുന്ന പ്രകൃതവാതങ്ങളാണ് അസര്‍ബൈജാനെ “തീനാവിന്‍റെ നാട്…!” എന്ന പേരിന് യോഗ്യമാക്കുന്നത്. ലോകത്തെ ഈ അത്യപൂര്‍വ്വ കാഴ്ചയ്ക്കായി ധാരാളം സന്ദര്‍ശകര്‍ യാനാറില്‍ എത്താറുണ്ട്.

പേര്‍ഷ്യന്‍ മുഗള്‍ സാമ്രാജ്യശക്തികള്‍, ഓട്ടോമാന്‍ തുറ്‍ക്കി, അറിബി രാജാക്കന്മാര്‍, സോവിയറ്റ് റഷ്യ, അര്‍മേനിയ എന്നീ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും വിധേയമായിട്ടുള്ള ജനതയാണിത്. 1918-ല്‍ സ്വതന്ത്രരാഷ്ട്രമായെങ്കിലും,  അഭ്യാന്തര കലാപവും തുടര്‍ന്നുണ്ടായ വിദേശീയാക്രമണങ്ങളും ഒഴിഞ്ഞ്  സുസ്ഥിതിയുള്ള രാഷ്ട്രീയ ചുറ്റുപാടു വളര്‍ന്നത് 1991-ല്‍ മാത്രമാണ്. ബാക്കുവാണ് തലസ്ഥാന നഗരം.

ഏകദേശം 86,000 ച.തുരശ്ര കി.മി. വിസ്തൃതിയുണ്ട് അസര്‍ബൈജാന്. മലയും മലോയോരങ്ങളും, താഴ്വാരങ്ങളും, സമതലവുമുള്ള ഭൂപ്രദേശം ശ്രദ്ധേയമാണ്. അത്യപൂര്‍വ്വമായ മൃഗങ്ങളും റെ കരുത്തുള്ള കുതിരകളും ഇവിടത്തെ പ്രത്യേകതയാണ്. പെട്രോളിയം, പ്രകൃതി വാതകങ്ങള്‍ എന്നിവ നാടിന്‍റെ സമ്പത്താണ്. കോതമ്പ് ചോളം എന്നീ ധാന്യവിളകള്‍ക്കൊപ്പം കാപ്പി തേയില, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷിചെയ്യപ്പെടുന്നു. എന്നിട്ടും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും ഇനിയും ഈ നാടിന്‍റെ ഭാഗധേയമാണ്.

ജനസംഖ്യ ഏകദേശം 96 ലക്ഷമാണ്. ഒരു മുസ്ലിം രാഷ്ട്രമെന്നോ, ഓദ്യോഗിക മതം ഇസ്ലാമെന്നോ അസര്‍ബൈജാന്‍ പറയുന്നില്ലെങ്കിലും, ബഹുഭൂരിപക്ഷം ജനങ്ങളും ഷിയാ മുസ്ലീങ്ങളാണ്. സുന്നി സമൂഹവും ഇവിടെയുണ്ട്. അപ്പസ്തോലിക കാലം മുതല്‍ക്കേ ക്രൈസ്തവികത ഇവിടെ വിളര്‍ന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ആകെയുള്ള ക്രൈസ്തവരുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. അതില്‍ അധികവും റഷ്യന്‍, ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ പെട്ടവരാണ്. കത്തോലിക്കര്‍ 57,000-ത്തോളമാണ്. അവര്‍ ലത്തീന്‍ അര്‍മേനിയന്‍ സഭാകൂട്ടായ്മയാണ്.

2007-ലാണ് തലസ്ഥാന നഗരമായ ബാക്കുവില്‍ കത്തോലിക്കാ ദേവാലയം, അമലേത്ഭവനാഥയുടെ നാമത്തില്‍ ഉയര്‍ന്നത്. അത് സലീഷ്യന്‍ സമൂഹത്തിന്‍റേതാണ്. അവിടെയാണ് തന്‍റെ ചെറുഗണത്തിനായി പാപ്പാ ഫ്രാന്‍സിസ് ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച രാവിലെ ദിവ്യബലി അര്‍പ്പിക്കാന്‍ പോകുന്നത്, വമ്പന്‍ സ്റ്റേഡിയത്തിലല്ല! “നാം സഹോദരങ്ങളാണ്...” (Mt. 23, 8) എന്ന ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും സുവിശേഷസന്ദേശം ആപ്തവാക്യമാക്കിയാണ് ‘തീനാവിന്‍റെ നാട്ടില്‍’ പാപ്പാ ഫ്രാന്‍സിസ് കാലുകുത്തുന്നത്...!

വത്തിക്കാന്‍-അസര്‍ബൈജാന്‍ നയതന്ത്രം ബന്ധം ആരംഭിച്ചത് 2011-ല്‍ മുന്‍പാപ്പാ ബനഡിക്ട്  16-ാമന്‍ പാപ്പായാണ്. ദേശീയ സഭയെ നയിക്കുന്നത് അപ്പസ്തോലിക് പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് വ്ലാഡിമീര്‍ ഫെകേത്തെയാണ്. സലീഷ്യന്‍ സഭാംഗങ്ങളും, കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ സഹോദരിമാരുമായി – ഇപ്പോള്‍ ആകെ 14 വൈദികരും, 34 സന്ന്യാസിനികളും,  ഏതാനും അല്‍മായ പ്രേഷിതരുമാണ് അസര്‍ബൈജാനിലെ സഭാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്.  ജോര്‍ജിയ അര്‍ബൈജാന്‍ രാജ്യങ്ങളിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി ഇപ്പോള്‍ ആര്‍ച്ചുബിഷപ്പ് മരേക് സോള്‍സിന്‍സ്കിയാണ്. ആസ്ഥാനം ജോര്‍ജിയയുടെ തലസ്ഥാനനഗരമായ തിബിലീസില്‍ തന്നെ. 

പാപ്പാ ഫ്രാന്‍സിസിന് സന്ദര്‍ശനം കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെ നവചൈതന്യം മനുഷ്യര്‍ക്കിടയില്‍ വളര്‍ത്തട്ടെ, എന്നു പ്രാര്‍ത്ഥിക്കാം!








All the contents on this site are copyrighted ©.