2016-09-29 19:30:00

കോക്കസസ് നാടുകളിലേയ്ക്ക് : കൂട്ടായ്മയ്ക്കുള്ള ചുവടുവയ്പുകള്‍


“സദ്വാര്‍ത്തയുമായി കര്‍ത്താവിന്‍റെ മലയില്‍ കാലുകുത്തുന്നവന്‍ ഭാഗ്യവാന്‍...!” എന്ന ഏശയാ പ്രവാചകന്‍റെ വാക്കുകള്‍ (52, 7) ഉദ്ധരിച്ചുകൊണ്ടാണ്, ജോര്‍ജിയയിലെ കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് അ‍ഡ്മിനിസ്ട്രേറ്റര്‍, ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പസ്സോത്തോ പാപ്പാ ഫ്രാന്‍സിസിന്‍റെ കോക്കസസ് മലയോര രാജ്യങ്ങളിലേയ്ക്കുള്ള – ജോര്‍ജിയ അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. സെപ്തംബര്‍ 30, വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന സന്ദര്‍ശനം ആദ്യം ജോര്‍ജ്ജിയയില്‍ തുടങ്ങി, ഒക്ടോബര്‍ 2-ാം തിയതി ഞായറാഴ്ച അസര്‍ബൈജാനില്‍ സമാപിക്കും. ഞായറാഴ്ച രാത്രി 10 മണിയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

ഏറെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയെ കര്‍ത്താവിന്‍റെ ‘കോക്കസസ്’ മലയിലേയ്ക്കുള്ള സന്ദര്‍ശനczന്ന് സെപ്തംബര്‍ 28-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്ക് നല്കിയ പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് പസോത്തോ വിശേഷിപ്പിച്ചു.

ലത്തീന്‍, അര്‍മേനിയന്‍, അസ്സീറിയന്‍-കാല്‍ഡിയന്‍ വിഭാഗങ്ങളിലായി കത്തോലിക്കരുടെ എണ്ണം ജോര്‍ജിയയില്‍ 1,12,000-വും അസര്‍ബൈജാനില്‍ 57,000-വും മാത്രമാണ്. ചെറുഗണമായ ആടുകളെ തേടിയെത്തുമ്പോഴും, സമാധാനവും സാഹോദര്യവുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനദൗത്യമെന്ന് ആര്‍ച്ചുബിഷപ്പ് പസോത്തോ ചൂണ്ടിക്കാട്ടി.

ആദ്യദിവസം രാഷ്ട്ര പ്രതിനിധികളെയും ജനങ്ങളെയും അഭിസംബോധനചെയ്തുകൊണ്ട് നീതിയുടെയും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തുറക്കാന്‍ പോരുന്ന ധാര്‍മ്മികശേഷിയുള്ള സന്ദേശം പാപ്പാ ഫ്രാന്‍സിസ് ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ നല്ക്കും. ഒപ്പം പാപ്പാ മുന്‍കൈ എടുക്കുന്ന അനുരഞ്ജനത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഈ ചുവടുവയ്പ്പ് ലോക സമാധാനത്തിനു വഴിതെളിയിക്കുമെന്നും  ആര്‍ച്ചുബിഷപ്പ് പസോത്തോ പ്രത്യാശിക്കുന്നു.

ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കിസ് പാപ്പായെ സ്വീകരിക്കാന്‍ തിബിലീസി വിമാനത്താവളത്തില്‍ വരുന്നതും, പാപ്പാ ഫ്രാന്‍സിസ് മിഷേത്താ ഓര്‍ത്തഡോക്സ് ഭദ്രാസന ദേവാലയം സന്ദര്‍ശിക്കുന്നതും, മിഷേത്താ സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണത്തില്‍ ഓര്‍ത്തഡോക്സ സഭാ പ്രതിനിധികള്‍ പങ്കെടുക്കുന്നതുമെല്ലാം കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും പാതയിലെ ചുവടുവയ്പ്പുകളാകുമെന്ന് ആര്‍ച്ചുബിഷപ്പ് പസോത്തോ പ്രത്യാശപ്രകടിപ്പിച്ചു. 

ന്യൂപക്ഷമായ കത്തോലിക്കര്‍ക്കായി വലിയ സ്റ്റേഡിയത്തില്‍ പാപ്പാ ബലിയര്‍പ്പിക്കുമ്പോള്‍... അവിടെ ഗാനങ്ങള്‍ ആലപിക്കാന്‍ പോകുന്ന കത്തോലിക്കരും ഓര്‍ത്തഡോക്സ് പ്രോട്ടസ്റ്റന്‍റ് സമൂഹങ്ങളിലെ 200 ഗായകര്‍ സഭകളുടെ കൂട്ടായ്മ പ്രതിഫലിപ്പിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് പസോത്തോ വ്യക്തമാക്കി.








All the contents on this site are copyrighted ©.