2016-09-22 19:50:00

അസ്സീസി സംഗമത്തിലെ ഭാരതിയന്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ആരാധകന്‍


പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശങ്ങള്‍ സകല ലോകത്തിനും ഉള്ളതാണെന്ന് ഭാരതത്തില്‍നിന്നും അസ്സീസിയിലെത്തിയ ഹിന്ദുമത പ്രതിനിധി, സുധീന്ദ്ര കുല്‍ക്കര്‍ണി പ്രസ്താവിച്ചു.  മുംബൈ സ്വദേശിയായ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും ബി.ജെ.പി.ക്കാരനുമാണ്. കൂടാതെ Observer Research Foundation-ന്‍റെ സ്ഥാപകനുമാണ്. ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ സംഗമിച്ച മതങ്ങളുടെ കൂട്ടായ്മയുടെ 30-ാം വാര്‍ഷിക സംഗമത്തില്‍ പങ്കെടുത്ത അനുഭവം വത്തിക്കാന്‍ റോഡിയോയുമായി സെപ്തംബര്‍ 22-ാം തിയതി വ്യാഴാഴ്ച കുല്‍ക്കര്‍ണ്ണി പങ്കുവച്ചു.

മാനവികതയ്ക്ക് വിശ്വസാഹോദര്യത്തിന്‍റെ ധീരമായ കാഴ്ചപ്പാടു നല്കുന്ന വ്യക്തിത്വമാണ് പാപ്പാ ഫ്രാന്‍സിസിന്‍റേത്. അതിനാല്‍ ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ എന്നതിനെക്കാള്‍ ലോക മനസ്സാക്ഷിയുടെ സൂക്ഷിപ്പുകാരനാണ് അദ്ദേഹമെന്ന് കുല്‍ക്കര്‍ണ്ണി വിശേഷിപ്പിച്ചു. ആഗോള സാമൂഹ്യവീക്ഷണത്തില്‍ അനിവാര്യവും, എന്നാല്‍ കാലികമായ മാറ്റത്തിന്‍റെ ദാര്‍ശനികതയുള്ള മതനേതാവാണ് പാപ്പാ ഫ്രാന്‍സിസ്. അത് പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും നിഷ്ക്കര്‍ഷയുള്ളതാണ്. അഭിമുഖത്തില്‍ കുല്‍ക്കര്‍ണ്ണി വ്യക്തമാക്കി. പാവങ്ങളോട് നീതി പുലര്‍ത്തിയാല്‍ അവര്‍ പരിരക്ഷിക്കപ്പെടുമെന്നും,  അവര്‍ക്ക് ന്യായമായി ജീവിക്കാനാകുമെന്നും പ്രബോധിപ്പിക്കുന്ന ഏകമതനേതാവാണ് പാപ്പാ ഫ്രാന്‍സിസെന്ന് കുല്‍ക്കര്‍ണി പ്രസ്താവിച്ചു.

തീക്ഷ്ണമായും സത്യസന്ധമായും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രബോധിപ്പിക്കുകയും, അത് മനുഷ്യന്‍റെ അനുദിന ജീവിതവുമായി ബന്ധപ്പെടുത്തിയും പ്രായോഗികമായും ലോകത്തിന് അവതരിപ്പിച്ചിട്ടുത് പാപ്പാ ഫ്രാന്‍സിസ് മാത്രമാണ്. കുല്‍ക്കര്‍ണ്ണി തുറന്നു പ്രസ്താവിച്ചു. അതിനാല്‍ “നവയുഗത്തിന്‍റെ പച്ച മനുഷ്യനെ”ന്ന് (The Green Man of the Era) ദ്വയാര്‍ത്ഥത്തില്‍ വിശേഷിപ്പിച്ച കുല്‍ക്കര്‍ണി, പാപ്പായുടെ ഭാരതസന്ദര്‍ശനം ക്രൈസ്തവരുടെ മാത്രമല്ല, ഭാരതീയരുടെ സ്വപ്നമാണെന്ന് കൂട്ടിച്ചേര്‍ത്തു.

അസ്സീസിയില്‍ വിരിയുന്ന സമാധാനാരൂപിയും മതസൗഹാര്‍ദ്ദ ശ്രമങ്ങളും ഏറെ ശ്രേഷ്ഠമാണ്. എന്നാല്‍ ഈ മേഖലയില്‍ നടമാടുന്ന ശീതസമരം ഇനിയും കെട്ടടങ്ങുന്നില്ലെന്നും, മതങ്ങള്‍ തമ്മില്‍ ഇനിയും ഐക്യദാര്‍ഢ്യത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും വ്യക്തമായ നയങ്ങള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും കുര്‍ക്കര്‍ണ്ണി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.