2016-09-16 15:27:00

“മനുഷ്യാന്തസ്സ് ദൈവികമാണ് ദൈവത്തിന്‍റെ സൃഷ്ടിയാണു നാം…!” - പാപ്പാ ഫ്രാന്‍സിസ്


സെപ്തംബര്‍ 12-മുതല്‍ 16-വരെ തിയതികളില്‍ 44-ാമത് ദേശീയ ബൈബിള്‍വാരം ആചരിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് ഇറ്റലിയിലെ വിവിധ രൂപതകളില്‍നിന്നുമുള്ള സംഘടനയുടെ 150 പ്രതിനിധികള്‍ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളിലെത്തി പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. “സ്ത്രീയും പുരുഷനുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു…” (ഉല്പത്തി, 1, 27... 5, 2) എന്ന ഉല്‍പത്തി പുസ്തകത്തിലെ വചനം ആപ്തവാക്യമാക്കിക്കൊണ്ടാണ് ഇറ്റലിയിലെ ദേശീയ ബൈബിള്‍ വാരം നടക്കുന്നത്.  

ദൈവം നമ്മെ അവിടുത്തെ ഛായയില്‍ സൃഷ്ടിച്ചിരിക്കുന്നത്, മനുഷ്യജന്മത്തിന്‍റെ ശ്രദ്ധേയമായ വസ്തുതയാണ്. നാം അങ്ങനെ മറ്റു സൃഷ്ടികളില്‍നിന്നും വ്യത്യസ്തരുമാണ്. സ്രഷ്ടാവില്‍ അധിഷ്ഠിതമായ സവിശേഷമായ മനുഷ്യന്‍റെ അന്തസ്സ് ഭൂമിയിലെ സകല സ്ത്രീ പുരുഷന്മാര്‍ക്കുമുണ്ടെന്നും, അത് ദൈവികാന്തസ്സിലെ പങ്കുചേരലും, ദൈവികാന്തസ്സു തന്നെയുമാണ്. അതിനാല്‍ നാം ദൈവമക്കളാണ്.

ദൈവം രൂപവും ഭാവവും ജീവനും നല്കി മെനഞ്ഞെടുത്തവര്‍ ദൈവമക്കള്‍ തന്നെയാണ്.  ദൈവം സ്നേഹമുള്ള പിതാവിനെപ്പോലെ തന്‍റെ മക്കളെ ഈ ഭൂമിയില്‍ പരിപാലിക്കുന്നു. കാരണം മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍, സൃഷ്ടിയിലൂടെ ദൈവത്തിന് നേരിട്ടുള്ള വലിയ പങ്കാണുള്ളത്.  എന്നാല്‍ മനുഷ്യര്‍ ഈ അന്തസ്സ് നശിപ്പിക്കാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പാപവും സ്വാര്‍ത്ഥതയും മൂലം ഓരോ സ്ത്രീ പുരുഷനും അവരുടെ ദൈവികാന്തസ്സും ദൈവപുത്രസ്ഥാനവും മലീമസമാക്കുന്നുണ്ട്, നഷ്ടമാക്കുന്നുണ്ട്. അതിനാല്‍ നാം വളരുകയും പ്രായമാവുകയും ചെയ്യുമ്പോള്‍ പരിശ്രമിക്കേണ്ടത് എങ്ങനെ ഈ ദൈവികാന്തസ്സ് അനുദിനജീവിതത്തില്‍ തിരിച്ചെടുക്കാം, പുനര്‍സ്ഥാപിക്കാമെന്നാണ്.

വചനത്തിന്‍റെ വെളിച്ചത്തില്‍ നാം വളര്‍ത്തിയെടുക്കുന്ന ദൈവികാന്തസ്സ് ജീവിതമേഖലകളില്‍ പ്രസരിപ്പിച്ചും പങ്കുവച്ചും ജീവിക്കാന്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ പ്രേഷിതരായവര്‍ക്കു സാധിക്കട്ടെ! തിരുവചനവുമായി ബന്ധപ്പെട്ടു നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അമൂല്യമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കല്ലേ..., എന്നു പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.