2016-08-10 19:12:00

ഭാരതത്തിലെ കത്തോലിക്കര്‍ കരിദിനം ആചരിച്ചു


ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ചയാണ് കരിദിനം ആചരിച്ചത്.

സമൂഹത്തില്‍ താഴെക്കിടയില്‍ കഴിയുന്നവരോടും പാവങ്ങളോടും ഭാരത സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ കരിദിനം ആചരിച്ചു ദേശീയതലത്തില്‍ പ്രതിഷേധിച്ചത്.

 ദളിതരായ ക്രൈസ്തവര്‍ക്കുവേണ്ടി പ്രത്യേക ആനുകൂല്യങ്ങളൊന്നും ഭാരതസഭ ആവശ്യപ്പെടുന്നില്ല. ഭരണഘടന അനുവദിക്കുന്ന ന്യായമായ ആനുകൂല്യങ്ങള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ക്കെന്നപോലെ നീതിനിഷ്ഠമായി നല്‍കണമെന്നു മാത്രമാണ്. ഈ അഭ്യര്‍ത്ഥന മാത്രമാണ് കരിദിനത്തില്‍ സര്‍ക്കാരിന്‍റെ മുന്നില്‍ വയ്ക്കുകയാണ് കരിദനത്തിന്‍റെ ലക്ഷ്യമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ (Conference of the Catholic Bishops of India - CCBI) പ്രസിഡന്‍റും, മുമ്പൈ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആസന്നമാകുന്ന ആഗസ്റ്റ് 15-ാം തിയതി ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യദിനവും നിയമനിര്‍മ്മാണത്തിന്‍റെ 66-ാം വാര്‍ഷികവും എത്തുകയും ചെയ്യുന്ന ഈ ചരിത്ര സന്ധിയാണ്. ഈ ഘട്ടത്തിലും ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രൈസ്തവരുടെ ന്യായമായ അഭ്യര്‍ത്ഥന മാനിക്കാതെ പോകുന്നത് ജനാധിപത്യ വികാരങ്ങളെ‍ വ്രണപ്പെടുത്തുന്ന നിലപാടാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയ്ക്ക് ആമുഖമായി സമര്‍ത്ഥിച്ചു.

ദളിത് ക്രൈസ്തവര്‍ക്കു സാദ്ധ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിക്കുക, ഗവണ്‍മെന്‍റ് ഉദ്യോഗം കൊടുത്താലും വേതനത്തില്‍ വിവേചിക്കപ്പെടുക, അതുപോലെ മറ്റു സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലുള്ള കീഴ്വര്‍ഗ്ഗക്കാരാകയാല്‍ അവകാശങ്ങള്‍ നിഷേധിക്കുക എന്നിങ്ങനെ എല്ലാവിധത്തിലുമുള്ള നീതി-ന്യായ-ജനാധിപത്യ പരിധികള്‍ ലംഘിക്കുന്ന നിലപാടാണെന്ന് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥനയിലും പ്രസ്താവനയിലും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് എടുത്തുപറയുന്നുണ്ട്.








All the contents on this site are copyrighted ©.