2016-08-01 08:48:00

അടുത്ത യുവജനോത്സവം മദ്ധ്യഅമേരിക്കയിലെ പാനമിയില്‍


ജൂലൈ 31-ാം തിയതി ഞായറാഴ്ച. ക്രാക്കോയിലെ കാരുണ്യവേദിയിലെ സമാപനബലിയര്‍പ്പണത്തെ തുടര്‍ന്ന പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍റെ മാലാഖയെന്ന ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് സന്ദേശം നല്കി.

ദൈവപരിപാലന എപ്പോഴും നമ്മുടെ കൂടെയാണ്, നമുക്കു മുന്നെയാണ്. അതിനു തെളിവാണ്  1985-ല്‍ പാപ്പാ വോയിത്തീവ തുടങ്ങിവച്ച യുവജനോത്സവത്തിന്‍റെ അടുത്ത സംഗമം. 2019-ല്‍ മദ്ധ്യ അമേരിക്കന്‍ രാജ്യമായ പാനമയില്‍ നടത്തപ്പെടുവാന്‍ പോകുന്നത്. പാപ്പാ പ്രഖ്യാപിച്ചു.

ഇന്നിവിടെ യുവജനാഘോഷം അവസാനിക്കുകയാണ്. സംഗമം നന്നായി മുന്നോട്ടു പോകാന്‍ ഇടയാക്കിയ ദൈവത്തിന്, പിതാവിന്‍റെ അനന്തമായ കാരുണ്യത്തിന് നിങ്ങള്‍ക്കൊപ്പം നന്ദിപറയുന്നു. അതുപോലെ ഇതിന്‍റെ നടത്തിപ്പിന് നേതൃത്വം നല്കിയ കര്‍ദ്ദിനാള്‍ ജീവിഷിനും, കര്‍ദ്ദിനാള്‍ റയില്‍ക്കോയ്ക്കും കൃതജ്ഞതയര്‍പ്പിക്കുന്നു. ഇതുമായി സഹകരിച്ച സകലര്‍ക്കും നന്ദി! നിങ്ങള്‍ യുവജനങ്ങള്‍ വിശ്വാസത്തിന്‍റെ തീക്ഷണതകൊണ്ട് ക്രാക്കോയെ, ലോകത്തെ പ്രോജ്ജ്വലിപ്പിക്കുകയാണ്! സ്വര്‍ഗ്ഗത്തില്‍ ഇതു കണ്ട് ആനന്ദിക്കുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, സുവിശേഷസന്തോഷം പങ്കുവയ്ക്കാന്‍ എന്നും നമ്മെ സഹായിക്കട്ടെ!

ക്രിസ്തുവിലുള്ള സാര്‍വ്വലൗകികമായ സാഹോദര്യമാണ് നിങ്ങള്‍ ഈ ദിവസങ്ങളില്‍ ആസ്വദിച്ചതും ലോകത്തിന് ദൃശ്യമാക്കിയതും. നമ്മുടെ മദ്ധ്യേയുള്ള നല്ലിടയനായ ക്രിസ്തുവിന്‍റെ ദിവ്യസ്വരമാണ് നാം കേട്ടത്. അവിടുന്ന് നിങ്ങളോട് ഓരോരുത്തരോടുമാണ് സംസാരിക്കുന്നത്. അവിടുത്തെ സ്നേഹത്താല്‍ നവീകൃതരായ നമുക്ക് അനുരഞ്ജനത്തിന്‍റെ പ്രകാശം നല്‍കുന്നു, കൃപയുടെ ശക്തി തരുന്നു. പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥമായ അനുഭവവും അവിടുന്നു നമുക്കു നല്‍കിയിട്ടുണ്ട്. സ്വന്തം നാടുകളിലേയ്ക്കു മടങ്ങുമ്പോള്‍ അവിടെ കാരുണ്യത്തിന്‍റെ ജീവിതം നയിക്കുമാറ് ആത്മീയതയുടെ ശുദ്ധവായും നവോര്‍ജ്ജവും നിങ്ങള്‍ക്ക് അവിടുന്നു നല്‍കിയിട്ടുണ്ട്.

വിശുദ്ധനായ ജോണ്‍ പോള്‍ പാപ്പാ‌യുടെ ഇഷ്ടസന്നിധാനമായ കല്‍വാരിയായിലെ കന്യകാനാഥയുടെ പുരാതനമായ വര്‍ണ്ണനാചിത്രമാണ് ഇവിടെ അവള്‍ത്താരയുടെ പാര്‍ശ്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത് (Icon). പോളണ്ടില്‍ ലഭിച്ച നല്ല അനുഭവം എങ്ങനെ ക്രിയാത്മകമാക്കാമെന്ന് കന്യകാനാഥ നിങ്ങളെ ഇനിയും പഠിപ്പിക്കും.  കിട്ടയ ദൈവകൃപ നഷ്ടമാക്കാതെ, ഹൃദയത്തില്‍ സൂക്ഷിച്ചു വളര്‍ത്തിക്കൊണ്ട്, അരൂപിയുടെ സഹായത്തോടെ അത് ഫലമണിയിക്കുക. അങ്ങനെ നിങ്ങള്‍ ആയിരിക്കുന്നിടങ്ങളില്‍, പരിമിതികളില്‍നിന്നുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിലും, ഇടവകകളിലും, സംഘടനകളിലും സമൂഹങ്ങളിലും, പഠനസ്ഥലത്തും, തൊഴിലിടത്തും ഉല്ലാസസ്ഥലങ്ങളിലും, എന്തിന് ദൈവപരിപാലന നിങ്ങളെ നയിക്കുന്നിടങ്ങളിലെല്ലാം നിങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യമേകുക!

സഭയിലെ യുവജനങ്ങളുടെ ചുവടുവയ്പുകളെ പരിശുദ്ധാരുപി നയിക്കട്ടെ! അങ്ങനെ നിങ്ങള്‍ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാകുന്നതിന് കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് സമാപനാശീര്‍വ്വാദം നല്കി. പൂജാവേദി വിട്ട് ഇറങ്ങുമ്പോള്‍ സമാപന ഗാനമായി യുവജനസംഗമത്തിന്‍റെ അപ്തവാക്യം... കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാകുന്നു... എന്ന ഗാനം ആലപിച്ചു. അവിടെ സമ്മേളിച്ച 16 ലക്ഷത്തിലേറെ യുവജനങ്ങള്‍ അവേശത്തോടെ താന്താങ്ങളുടെ ഭാഷയില്‍ ആലപലിച്ചത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വികാരങ്ങള്‍ അലയടിപ്പിച്ചു.








All the contents on this site are copyrighted ©.