2016-07-30 19:26:00

യുവജന മേളയ്ക്കിടെ പാപ്പാ കുട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ചു


ജൂലൈ 29-വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്  9 കിലോ മീറ്റര്‍ അകലെ, ക്രാക്കോ നഗരപ്രാന്തത്തില്‍ പ്രൊക്കോസിമിലുള്ള (Prokocim) കുട്ടികളുടെ വിഖ്യാതമായ മെഡിക്കല്‍ കോളെജ് ആശുപത്രി സന്ദര്‍ശിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തി. പ്രതിവര്‍ഷം ശരാശരി 30,000 കുട്ടികളെ കിടത്തി ചികിത്സിക്കുകയും (In-patients),  രണ്ടു ലക്ഷത്തോളം കുട്ടികള്‍ വന്നു ചികിത്സനേടി പോവുകയുംചെയ്യുന്ന (Outpatients) സ്ഥാപനമാണത്. ജന്മനായുള്ള കുട്ടികളുടെ  രോഗങ്ങള്‍, അംഗവൈകല്യം, ട്യൂമര്‍, ക്യാന്‍സര്‍, ജനിത വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള  വിഗ്ദ്ധമായ ഗവേഷണ ചികിത്സയ്ക്കായി പോളണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല, അയല്‍രാജ്യങ്ങളില്‍നിന്നുപോലും രോഗികളായ കുട്ടികള്‍ എത്തിച്ചേരുന്നു.  

സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തിന്‍റെ രക്ഷാധികാരി എന്നോണം പോളണ്ടിന്‍റെ  പ്രധാനമന്ത്രി, ബെയാത്ത മരിയ ഷുഡ്വോ (Beata Maria Szydlo) പാപ്പായെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍, ചാപ്ലിന്‍, പ്രവര്‍ത്തകര്‍ എന്നിവരും സന്നിഹിതയായിരുന്നു.  പ്രാതിനിധ്യ സ്വഭാവത്തോടെ ചികിസ്തയില്‍ കഴിയുന്ന  50 കുട്ടികളും അവരുടെ മാതാപിതാക്കളും, ഡോക്ടര്‍മാരും, നഴ്സുമാരും  മറ്റു പരിചാരകരും ആശുപത്രി ഹാളില്‍  പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി മരിയ ഷുഡ്വോ പാപ്പായ്ക്ക് സ്വാഗതമോതിപ്രത്യാശയും സ്നേഹവും വിശ്വാസവും തരുന്ന ശ്രേഷ്ഠനായ അതിഥിയെന്ന് പാപ്പായെ വിശേഷിപ്പിച്ചു. അങ്ങു ജീവിതത്തിലൂടെ പ്രബോധിപ്പിക്കുന്ന കാരുണ്യത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെ പ്രകടനമാണെന്നും. ഈ സ്ഥാപനത്തിലെ രോഗികള്‍ക്കും അവരുടെ പരിചാരകര്‍ക്കും ഈ വേദനയുടെ യാതനയുടെയും പരിസരത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യമാകുന്ന നന്മയും അനുഗ്രഹവും പ്രചോദനവും അനുഗ്രഹവുമാകും, എന്ന  പ്രത്യാശയുടെ വാക്കുകളോടെ പാപ്പായ്ക്ക് സ്വാഗതമോതി.

തുടര്‍ന്ന് പാപ്പായുടെ സാന്ത്വന വാക്കുകളായിരുന്നു (പ്രസിദ്ധപ്പെടുത്തും). ആശുപത്രിയുടെ കപ്പേളയില്‍ മൗനമായി പ്രാര്‍ത്ഥിച്ചിട്ടാണ് പാപ്പാ യുവജനങ്ങള്‍ക്കൊപ്പമുള്ള കുരിശിന്‍റെവഴിക്കായി ബ്ലോഞ്ഞ പാര്‍ക്കിലേയ്ക്കു പുറപ്പെട്ടത്.








All the contents on this site are copyrighted ©.