2016-05-02 09:19:00

ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങള്‍ ഉത്ഥാനമഹോത്സവം കൊണ്ടാടി


മെയ് ഒന്നാം തിയതി ഞായറാഴ്ചയാണ് ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹങ്ങള്‍ ഈസ്റ്റര്‍ മഹോത്സവം കൊണ്ടാടിയത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയര്‍ക്കിസ് കിരില്‍ പ്രഥമന്‍ അയച്ച സന്ദേശത്തിലന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

മരണം ഗ്രസിക്കുന്ന ലോകത്ത് ഉത്ഥിതനായ ക്രിസ്തു നവജീവന്‍റെ പ്രത്യാശ പകരട്ടെയെന്ന്, മോസ്ക്കോയുടെയും ആകമാന റഷ്യയുടെയും ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് കിറില്‍ പ്രഥമന്‍ ആഹ്വാനംചെയ്തു. മെയ് 1-ാം തിയതി ഞായറാഴ്ച കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ആചരിച്ച പുനരുത്ഥാന മഹോത്സവത്തോട് അനുബന്ധിച്ച് മോസ്ക്കോയില്‍നിന്നും പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് പാത്രിയാര്‍ക്കിസ് കിരില്‍ ഇങ്ങനെ ആശംസിച്ചത്.

യുദ്ധവും അഭ്യന്തരകലാപങ്ങളും, വെറുപ്പും വൈരാഗ്യവും ഇടതിങ്ങിയ ലോകത്ത് ക്രിസ്തു പുനരുത്ഥാനംവഴി നേടിത്തന്ന അജൈയ്യമായ നിത്യതയുടെ പ്രത്യാശയില്‍ ക്രൈസ്തവര്‍ പതറാതെ മുന്നോട്ടു പോകണമെന്ന് ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്സ് ക്രൈസ്തവ സഭാസമൂഹങ്ങളെ  പാത്രിയര്‍ക്കിസ് കിറില്‍ ഈസ്റ്റര്‍നാളില്‍ അയച്ച സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.

തിന്മയെ നന്മകൊണ്ടേ നേരിടാനാവൂയെന്നും, തിന്മ വിതയക്കുന്ന ലോകത്ത് ഉത്ഥിതനായ ക്രിസ്തു പകര്‍ന്നുതരുന്ന സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതം നയിക്കാന്‍ ക്രൈസ്തവ മക്കള്‍ക്കാവട്ടെയെന്ന് മോസ്ക്കോയില്‍നിന്നുമുള്ള സന്ദേശം ഉദ്ബോധിപ്പിച്ചു.

അയല്‍ക്കാരനോടുള്ള പ്രതിബദ്ധതയുടെയും പരിഗണനയുടെയും ഉച്ചസ്ഥായിയായ ശത്രുസ്നേഹം സമൂഹജീവിതത്തില്‍ യാഥാര്‍ത്ഥമാക്കാന്‍ ഉത്ഥാനമഹോത്സവം കരുത്തേകട്ടെ. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് ആത്മീയ കരുത്തോടെ മാത്രമേ ശത്രുസ്നേഹം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ!  കലുഷിതമായ ലോകത്തിന് ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭ സാന്ത്വനപ്രദമാകട്ടെയെന്ന്, മഹത്വമാര്‍ന്ന ത്രിത്വത്തിന്‍റെ നാമത്തില്‍ ആശംസിച്ചുകൊണ്ടാണ് പാത്രിയര്‍ക്കിസ് കിരില്‍ സന്ദേശം ഉപസംഹരിച്ചത്.

ജരൂസലേത്തെ വിശുദ്ധ കല്ലറയുടെ ദേവാലയത്തില്‍നിന്നും കത്തിച്ചെടുക്കുന്ന പെസഹാത്തിരിയാണ് ഓര്‍ത്തഡോക്സ് സഭാസമൂഹങ്ങളി‍ല്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമായും പ്രഭാപൂരമായും കൊണ്ടാടുന്നത്.








All the contents on this site are copyrighted ©.