ദേവാലയങ്ങളില്‍ വെടിക്കെട്ടു നിരോധിക്കുമെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാദ്ധ്യക്ഷന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവിച്ചു.
കരിമരുന്നു പ്രയോഗം പള്ളികളില്‍ എന്നും സഭാദ്ധ്യക്ഷന്മാര് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും അതു മാനിച്ചിട്ടുമുണ്ട്. എന്നാല്‍ അത് ധിക്കരിച്ചിട്ടുള്ളവര് ഇന്നും തുടരുകയും അപടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം ഖേദപൂര്‍വ്വും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇനി കേരളത്തിലെ ദേവാലയങ്ങളില്‍ അത് നിരുത്സാഹപ്പെടുത്തുകയല്ല, വിശ്വാസത്തിനും സംസ്ക്കാരത്തിനും ഇണങ്ങാത്തതും, കാലഹരണപ്പെട്ടതുമായ ഈ ആചാരം പൂര്‍ണ്ണമായും നിരോധിക്കുകയാണു വേണ്ടത്. അടുത്തുവരുന്ന പ്രാദേശിക സഭാസമ്മേളനത്തില്‍ മെത്രാന്മാരോട് ഇത് ആവശ്യപ്പെടുമെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവനയിലൂടെ അറിയിച്ചു.
അമിതമായ പണച്ചിലവും ധൂര്‍ത്തും വെളിപ്പെടുത്തുന്ന വെടിക്കെട്ടാഘോഷം നിരോധിക്കാന്‍ വിശ്വാസികള്‍ സഭാനേതൃത്വത്തോട് സഹകരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് പാക്യം അഭ്യര്‍ത്ഥിച്ചു. സമൂഹത്തിന് ഉപകാരംചെയ്യാത്ത, എന്നാല്‍ പരിസ്ഥിതിക്ക് - മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ ഉപദ്രവം വരുത്തിവയ്ക്കുന്ന ഈ പൊള്ളയായ ആര്‍ഭാടം പാടെ ഉപേക്ഷിക്കാന്‍ ഈശ്വരവിശ്വാസികള്‍, അവര്‍ ഏതു മതസ്ഥരായാലും തയ്യാറാവണമെന്ന് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അഭ്യര്‍ത്ഥിച്ചു.
ഏപ്രില്‍ 10-ാം തിയതി ഞായറാഴ്ച വെളുപ്പിന് കൊല്ലത്ത് പൂറ്റിങ്കല്‍ ദേവീക്ഷേത്രത്തിലുണ്ടായ വന്വെടിക്കെട്ടു ദുരന്തത്തോടു പ്രതികരിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഏപ്രില്‍ 13-ാം തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ക്രൈസ്തവ ആരാധാനാലയങ്ങളില്‍ വെടിക്കെട്ട് വേണ്ടെന്നു തീരുമാനിക്കണമെന്ന് തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത സൂസൈപാക്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊല്ലത്തെ ദേവീക്ഷേത്രത്തിലെ കരിമരുന്നു ദുരന്തത്തില്‍ പൊലിഞ്ഞുപോയവര്‍ നൂറിലധികം പേരാണ്. വെന്തു നീറുകയും, ഇനിയും ജീവനുമായി മല്ലടിക്കുകയും ചെയ്യുന്നവര്‍ അതിലേറെയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
കേരള ചരിത്രത്തില്‍ പള്ളികളുടെയും മറ്റ് ആരാധനാലയങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്നിട്ടുള്ള വെടുക്കെട്ടു ദുരന്തത്തില്‍ ജീവന് പൊലിഞ്ഞിവര് നിരവധിയാണ്. അപടങ്ങളില്‍ അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ടുള്ളവര്‍ക്കും കണക്കില്ലെന്നും ആര്‍ച്ചുബിഷപ്പിന്റെ പ്രസ്താവ ചൂണ്ടിക്കാണിക്കുന്നുണ്ട്.
All the contents on this site are copyrighted ©. |