2016-01-27 20:29:00

മൂന്നാം ലോകമഹായുദ്ധം ദാരിദ്ര്യത്തിനെതിരെ : കര്‍ദ്ദിനാള്‍ ചാള്‍സ് ബോ


മൂന്നാം ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിന് എതിരെ ആയിരിക്കണമെന്ന് ചെബു ദിവ്യകാരുണ്യ കോണ്‍ഗ്രിസിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ പ്രസ്താവിച്ചു.

ജനുവരി 27-ം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയുടെ വക്താവ്, ഷോണ്‍ ലെവറ്റിന് ചെബുവില്‍ നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫിലിപ്പീന്‍സിലെ ചെബുനഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഡോക്ടേഴ്സ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ് 51-ാമത് രാജ്യാന്തര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ജനുവരി 24-ാം തിയതി ഞായറാഴ്ച ആരംഭിച്ചത്. കര്‍ദ്ദിനാള്‍ ബോ ഉത്ഘാടനവേദിയില്‍ നടത്തിയ പ്രഭാഷണത്തെ ആധാരമാക്കിയാണ് വത്തിക്കാന്‍ റേഡിയോ ഇംഗ്ലിഷ് വിഭാഗം മേധാവി, ഷോണ്‍ ലെവറ്റ് അഭിമുഖം നടത്തിയത്.

വേണ്ടുവോളം ഉപായസാദ്ധ്യതകള്‍ ലോകത്ത് ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഉള്ളത് ന്യായമായും നീതിനിഷ്ഠമായും വിതരണം ചെയ്യപ്പെടാത്തതുകൊണ്ടാണ് ഭൂമി ഇന്നും ബഹുഭൂരിപക്ഷം പാവങ്ങളെ പേറുന്ന ഭവനമായി മാറിയിരിക്കുന്നതെന്ന് മിയന്മാറിലെ, യാംഗോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ബോ പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച സകലരെയും ഉള്‍ക്കൊള്ളുകയും ജാതിയുടെയോ, ഭാഷയുടെയോ, സാമ്പത്തികാവസ്ഥയുടെയോ വ്യത്യാസമില്ലാതെ സകലരെയും, വിശിഷ്യാ സമൂഹത്തിലെ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ആശ്ലേഷിക്കുന്ന സാകല്യ സംസ്കൃതി വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ നീതിനിഷ്ഠമായൊരു ജീവിതപരിസരം ലോകത്ത് യാഥാര്‍ത്ഥ്യാമാക്കാനാവൂ എന്ന് പരിഹാരമാര്‍ഗ്ഗമായി സലീഷ്യന്‍ സഭാംഗമായ കര്‍ദ്ദിനാള്‍ ബോ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.