2015-11-09 18:59:00

ജനസംഖ്യാവിവേചനം ന്യൂനപക്ഷവിരുദ്ധമെന്ന് ക്രൈസ്തവ കൂട്ടായ്മ


ജനസംഖ്യ വിവേചനം സര്‍ക്കാരിന്‍റെ നവമായ ന്യൂനപക്ഷ വിരുദ്ധ നയമെന്ന്, ഇന്ത്യന്‍ ക്രൈസ്തവ ആഗോള കൂട്ടായ്മയുടെ പ്രസിഡന്‍റ്, സാജന്‍ കെ. ജോര്‍ജ്ജ് പ്രസ്താവിച്ചു.

2015-ല്‍ പ്രസിദ്ധപ്പെടുത്തിയ ജനസംഖ്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ഭാരത സര്‍ക്കാരിന്‍റെ  പ്രചാരണരീതിയില്‍ ന്യൂനപക്ഷങ്ങളെ എണ്ണിപ്പറഞ്ഞ് വിവേചിച്ചു കാട്ടുന്ന രീതി അവലംബിച്ചിരിക്കുന്നത്. ഭൂരിപക്ഷം വരുന്ന ഭാരതത്തിലെ ഹൈന്ദവസമൂഹത്തോട് ന്യൂനപക്ഷങ്ങളെ തുലനംചെയ്തും താരതമ്യപ്പെടുത്തിയും പ്രചാരണം നടത്തുന്നത് വിവേചനപരവും, സമൂഹത്തില്‍ ഭിന്നിപ്പും തെറ്റിദ്ധാരണകളും വളര്‍ത്തുവാനുമുള്ള ലക്ഷ്യത്തോടെയാണെന്നും ഡല്‍ഹിയില്‍ നവംബര്‍ 7-ാം തിയതി ശനിയാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ സാജന്‍ ജോര്‍ജ്ജ് വിയോജിപ്പു പ്രകടിപ്പിച്ചു.  

പണ്ടൊരിക്കലുമില്ലാത്ത ജനസംഖ്യ വേവചനവും, താരതമ്യപഠനവും ഐക്യത്തിലും സൗഹാര്‍ദ്ദത്തിലും കഴിയുന്ന ഭാരതീയര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിത്തു വിതയ്ക്കുന്ന പ്രക്രിയയാണെന്ന് ക്രൈസ്തവ കൂട്ടായ്മയ്ക്കുവേണ്ടി സാജന്‍ ജോര്‍ജ്ജ് പ്രസ്താവനയില്‍ സ്ഥാപിച്ചു. 

ക്രൈസ്തവര്‍ അധികമുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതം ശരാശരിയില്‍ കൂടിയതാണെന്നുള്ള കാര്യക്രാന്തി മണ്ഡലിന്‍റെ പ്രസ്താവനയെയാണ് വിവേചനപരവും  ആശങ്കാജനകവുമെന്ന്  സാജന്‍ ജോര്‍ജ്ജ് പ്രഥമദൃഷ്ട്യാ വിശേഷിപ്പിച്ചത്.

രാജ്യത്തിന്‍റെ ഭരണഘടന സ്ഥാപിക്കുന്ന അഖണ്ഡതയ്ക്കും ഐകദാര്‍ഢ്യത്തിനും  ഘടകവിരുദ്ധമാണ് സര്‍ക്കാരിന്‍റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വിവേചിച്ചെടുത്തു പ്രചരിപ്പിക്കുന്ന രീതിയെന്നും, ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണത്തിന്‍റെ അജണ്ട നിശ്ചയിക്കേണ്ടത് പാര്‍ലിമെന്‍റാണെന്നും, തീവ്രവാദ സ്വഭാവമുള്ള സംഘടനകളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ആയിരിക്കരുതെന്നും  സാജന്‍ ജോര്‍ജ്ജ് പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യസ്നേഹവും കൂറും അളക്കാനുള്ള നീക്കത്തെ രാജ്യത്തിന്‍റെ അടിസ്ഥാന മതേതര സ്വഭാവത്തെയും അഖണ്ഡതെയും സമഗ്രതയെയും കളങ്കപ്പെടുത്തുന്ന കൗശലമായി ഭാരതജനത തിരിച്ചറിയണമെന്നും അദ്ദേഹം  പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

 








All the contents on this site are copyrighted ©.