വി. യോഹന്നാന്‍ 20, 19-23 പരിശുദ്ധാത്മ മഹോത്സവം
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യുഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, ക്രിസ്തുവന്ന് അവരുടെ മദ്ധ്യേനിന്ന് അവരോടു പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം. ഇപ്രകാരം പറഞ്ഞുകൊണ്ട് ക്രിസ്തു തന്‍റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. ക്രിസ്തു വീണ്ടും അവരോടും പറഞ്ഞു. നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടേമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുള്‍ച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
ക്രിസ്തു നല്‍കുന്ന പ്രഥമദാനമായ പരിശുദ്ധാത്മാവാണ് ഇന്നത്തെ സുവിശേഷത്തിലെ വിവക്ഷ. ശിഷ്യന്മാര്‍ക്കു തങ്ങളുടെ ഗുരുവിനെ ശാരീരികമായി കുരിശുമരണത്തോടെ നഷ്ടപ്പെട്ടതാണ്. എന്നാല്‍, അവിടുന്ന് ആത്മാവായി തിരിച്ചുവരുമെന്ന ഉറപ്പ് ക്രിസ്തു നല്കുന്നുണ്ട്. (16, 16). അതിനാല്‍ ദൈവപുത്രനായ ക്രിസ്തുവിന്‍റെ ആത്മാവു തന്നെയാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവ് ശിഷ്യഗണത്തിന് പ്രാപ്യമാകുന്നത് ക്രിസ്തുവിന്‍റെ മരണത്തിലൂടെ മാത്രമാണ്. ‘നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുന്ന ദിവസം വരുന്നു’വെന്ന് (യോഹ. 16, 16)
അവിടുന്ന് പറഞ്ഞത്, തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. അതുവരെയും ആത്മാവിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല, കാരണം ക്രിസ്തു മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല (യോഹ. 7, 37-39). ക്രിസ്തുവിന്‍റെ മഹത്ത്വീകരണമായ കുരിശുമരണമാണ് വിശ്വാസികള്‍ക്ക് ആത്മാവിനെ, പരിശുദ്ധാത്മനെ നല്കിയത്. ആകയാല്‍ ദൈവാത്മാവിനെ സ്വീകരിച്ചവര്‍ ചെയ്യേണ്ടത് ക്രിസ്തിവിന്‍റെ ദൗത്യം ഭൂമിയില്‍ തുടരുകയാണ്. ഇതാണ് പെന്തക്കൂസ്താ നാളില്‍ ക്രിസ്തു ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ രൂപരേഖ.
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു,” എന്നു പറഞ്ഞതിനുശേഷം അവരുടെമേല്‍ ഊതിക്കൊണ്ട്, നിശ്വസിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍!” (20, 22).അങ്ങനെ കര്‍ത്താവിന്‍റെ ആരൂപിയാല്‍ നിറഞ്ഞ് അവിടുന്നില്‍ ശക്തിപ്പെട്ടവരാണ് ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടത്.
സംവസ്തരങ്ങളായി അടഞ്ഞുകിടന്ന സഭയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന പുണ്യശ്ലോകനായ പാപ്പാ റങ്കോളി, ജോണ് 23-ാമന്‍ പ്രാര്‍ത്ഥിച്ചു. “പരിശുദ്ധാത്മാവേ, സഭയില്‍ അങ്ങേ കതിരൊളി വീശണമേ,” എന്ന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തുടക്കം അങ്ങിനെയായിരുന്നുവെന്നാണ് ചരിത്രം. സൂനഹദോസിന്‍റെ 50-ാം വാര്‍ഷികമെത്തിയപ്പോഴേയ്ക്കും ഇതാ, സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും, അതിനായി വീണ്ടും തുറവുകാണിക്കുന്ന പാപ്പാ ബര്‍ഗോളയോയെ, പാപ്പാ ഫ്രാന്‍സിസിനെ ആഗോളസഭയ്ക്ക് നവചൈതന്യമായി ലഭിച്ചിരിക്കുന്നു! പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യാനുഭവമാണിത്.
ഉല്പത്തി പുസ്തകം വിവരിക്കുന്നതുപോലെ ദൈവത്തിന്‍റെ ചൈതന്യം ഈ പ്രപഞ്ചത്തിനു മീതെ ചലിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ദൈവാത്മാവ് അവയ്ക്കുമീതെ ആവസിച്ചപ്പോള്‍ ഭൂമി രൂപമുള്ളതായി. അതില്‍ ജീവജാലങ്ങളും മനുഷ്യനും, മാമരങ്ങളും പക്ഷിമൃഗാദികളും ഉടലെടുത്തു. പ്രപഞ്ചം മനോഹരമായി, ഫലവത്തായി. താഴെ ക്രമമില്ലാതെയും ഭംഗിയില്ലാതെയും നമ്മുടെ ജീവിതങ്ങള്‍ ഉഴലുമ്പോള്‍ പരിശുദ്ധാത്മാവില്‍ അത് ക്രമമുള്ളതാക്കാന്‍ സാധിക്കും. ശിരസ്സിനുമീതെ വീശുന്ന ഈ കാറ്റിനെക്കുറിച്ച് ക്രിസ്തു സുഹൃത്തായ നിക്കദേമൂസിനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. “ദൈവത്തിന്‍റെ ആത്മാവ് കാറ്റുപോലെ വീശുന്നു. എവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നമുക്കറിയില്ല” (യോഹ. 3, 8). ‘റൂഹാ’ എന്ന വാക്കിന് കാറ്റ് എന്നും നിശ്വാസം എന്നും അര്‍ത്ഥമുണ്ട്.
കാറ്റ് നിശ്വാസമാകുന്നതാണ് Anointingഅഭിഷേചനം - From wind it transits to breath. നിശ്വാസം ഗാഢസൗഹൃദമാകുന്ന അനുഭവമാണ് അഭിഷേചനം. “നിന്‍റെ നിശ്വാസത്തിന് ആപ്പിളിന്‍റെ സുഗന്ധമാണ്,” എന്ന് ഉത്തമഗീതത്തിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് (ഉത്തമ. 7, 8). സൃഷ്ടികര്‍മ്മം അങ്ങനെയായിരുന്നു. മനുഷ്യന്‍റെ നാസാരന്ധ്രങ്ങളില്‍ ദൈവം നിശ്വസിച്ചു. ഈ നിശ്വാസം നമ്മില്‍നിന്നും ദൈവം തിരികെ എടുക്കുന്നതാണ് മരണം. സൃഷ്ടിക്കു മാത്രമല്ല പുനഃസൃഷ്ടിക്കും, നവീകരണത്തിനും ഈ നിശ്വാസം ആവശ്യമാണ്. അതുകൊണ്ടാണ് അവരുടമേല്‍ ഊതിക്കൊണ്ട് ക്രിസ്തു പറഞ്ഞത്. “ആത്മാവിനെ സ്വീകരിക്കുക!” ദൈവാത്മാവിന്‍റെ നിശ്വാസത്തില്‍ സംഭവിക്കാവുന്നത്, ഒത്തിരി സാധ്യതകളില്‍ - ഉള്ളില്‍ സംഗീതം ഉണര്‍ത്തുകയും തിരിതെളിയിക്കുകയും ചെയ്യുന്നതാവണം. മുളംതണ്ടിന്‍റെ ശൂന്യതയിലൂടെ നിശ്വാസം കടന്നുപോകുന്നതുപോലെ ലളിതമാണത്. അപ്പോള്‍ ഒരാള്‍ക്കു പാടാതിരിക്കാനാവില്ല. ആത്മസന്തോഷം എന്നൊക്കെ നമ്മള്‍ വിളിക്കുന്നത് ആത്മാവിന്‍റെ സാന്നിദ്ധ്യാനുഭവമാണ്. ആത്മാവാല്‍ നിറഞ്ഞ നസ്രത്തിലെ മറിയം പാടുന്നു, “എന്‍റെ ആത്മാവ് കര്‍ത്താവില്‍ സന്തോഷിക്കുന്നു!” ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത ഒരാന്തിരക താളത്തില്‍ നിന്നാണ് ആ ഗീതം, മറിയത്തിന്‍റെ സ്തോത്രഗീതം, magnificat ഉതിരുന്നത്. അത് ആത്മാവിന്‍റെ നിറവാണ്, നിറസാന്നിദ്ധ്യമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം ഇതുപോലെ ഗീതങ്ങളിലേയ്ക്ക് ഉണര്‍ന്നവരുടെ നിരവധി കഥകളുണ്ട്.
അത്തി തളിര്‍ക്കാത്തതും, മുന്തിരി പൂക്കാത്തതുമൊന്നും അവരെ അത്തരം ഗീതങ്ങളില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല. ജീവിതം താളബദ്ധമാകുന്നു എന്ന ബോധ്യത്തിലാണ് പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ അവര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നത്.
അപ്പോസ്തോലന്മാരുടെ ജീവിതത്തില്‍ ഉണ്ടായ നവമായ ഈ താളബദ്ധതയും തിമിര്‍പ്പും കണ്ടിട്ട്, ഇവര്‍ പുതുവീഞ്ഞു കുടിച്ചു ഉന്മത്തരായിരിക്കുന്നു, എന്നാണ് കാലം അവരെ കുറ്റപ്പെടുത്തിയത്. മറ്റൊന്ന്, നെഞ്ചിലെ നെരിപ്പോടില്‍ കനല്‍ ആളുകയാണ്. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ മേല്‍ കൊടുങ്കാറ്റു വീശി. പിന്നെ ശിരസിനുമീതെ അഗ്നിനാളങ്ങള്‍ തെളിഞ്ഞുനിന്നു. ഇങ്ങനെയാണ് നടപടി പുസ്തകത്തിലെ പെന്തക്കൂസ്താ സംഭവങ്ങള്‍ ആരംഭിക്കുന്നത്. ഓരോരുത്തരുടെയും ഉള്ളില്‍ ചില കനലുകള്‍ ചാരംമൂടി കിടപ്പുണ്ട്. – മറവിയുടെ ധൂളികള്‍ക്കുള്ളില്‍ കിടക്കുന്ന കനലുകള്‍ നിശ്വാസത്തില്‍ നാളമായ് ഉയരുന്നു. ഹൃദയശൈത്യത്തില്‍ ആണ്ടുപോയ മേഖലകള്‍ ഊഷ്മളമാകുന്നു. എന്നില്‍ ആവശ്യമില്ലാത്തതൊക്കെ കത്തിയെരിഞ്ഞ്, ചാമ്പലായി ജീവിതത്തിന്‍റെ സുവര്‍ണ്ണശോഭ എനിക്കു വീണ്ടെടുത്തു തരുന്നു.
ഓര്‍ക്കുന്നു, ജീവിതത്തില്‍ ആദ്യം പഠിച്ച പ്രാര്‍ത്ഥനകളില്‍ ഒന്ന് പരിശുദ്ധത്മാവിനോടുള്ളതായിരുന്നു. സ്ക്കൂളിലേയ്ക്കു പുറപ്പെടുന്നതിനുമുമ്പ് അമ്മയാണ് അത് ചൊല്ലിത്തന്നത്. “റൂഹായേ, അങ്ങ് എഴുന്നളളിവന്ന് എന്‍റെ ഹൃദയത്തെ ദൈവസ്നേഹത്തിന്‍റെ അറിവുകൊണ്ടു നിറയ്ക്കണമേ,” എന്ന്. അതുപോലെ ആദ്യമായി അമ്മ പാടാന്‍ പഠിപ്പിച്ച പാട്ടും, “പരിശുദ്ധാത്മാവേ, നീ എഴുന്നുള്ളി വരണമേ എന്‍റെ ഹൃദയത്തില്‍…” എന്നാണ്.
ഇപ്പോഴും അമ്മമാര്‍ ആ പ്രാര്‍ത്ഥനയും പാട്ടും പഠിപ്പിക്കുന്നുണ്ടാകുമോ, ആവോ? പള്ളിക്കൂടത്തിന്‍റെ വഴിയില്‍ പള്ളിയുണ്ടെന്ന കാര്യംപോലും നാം മറന്നുപോകുന്നുണ്ട്. നിറയെ ട്യൂഷന്‍ സെന്‍ററുകളാണ് എവിടെയും. പഠിപ്പിച്ചതൊക്കെ ഓര്‍മ്മിപ്പിച്ചു തരുന്ന ഒരാളായി ആ ചൈതന്യത്തെ ഇളം പ്രായത്തിലേ കുഞ്ഞുങ്ങള്‍ മനസ്സിലാക്കട്ടെ.
ഇത്തരം കാറ്റിനും നിശ്വാസത്തിനും വിട്ടുകൊടുത്തൊരു ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം എന്തെന്ന് നടപടി പുസ്തകം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “ഈ സംസാരിക്കുന്നവരെല്ലാം ഗലീലയാക്കാരല്ലേ. എന്നിട്ടും നാം എല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ഇതു കേള്‍ക്കുന്നതെങ്ങനെ?” (നടപടി 2, 4). ഭാഷയ്ക്ക് അതീതമായ സംവേദനമാണ്
ഈ അത്ഭുതം. നമുക്കു മനസ്സിലാക്കാവുന്നതെന്തും, മറ്റുള്ളവര്‍ക്ക് തിരിയാത്തതെന്തുകൊണ്ടാണ് എന്ന നിരന്തരമായ സങ്കടങ്ങളിലാണ് നാം ഇന്ന്. തിരുനാളിന്‍റെ അവസാന ദിനത്തില്‍ ക്രിസ്തു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു. “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ എന്‍റെ അടുക്കല്‍വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തല്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ പുറപ്പെടും” (യോഹ. 7, 38). ക്രിസ്തു ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ആത്മാവിനെ കുറിച്ചാണ്. സ്വന്തം ഉറവയില്‍നിന്ന് കുടിക്കാനാവുന്നത് എന്തൊരു ഭാഗ്യമാണ്. ഇനി പശിയോ ദാഹമോ അലച്ചിലോ ഇല്ല.
അങ്ങനെ പശിയോ ദാഹമോ ഇല്ലാത്ത കര്‍ത്താവിന്‍റെ നാട്ടില്‍ അവസാനം എത്തിച്ചേരുംവരം ഈ ഭൂമിയില്‍ നന്മയില്‍ വിശ്വസ്തരായി ജീവിക്കുവാന്‍ നിങ്ങളെയും എന്നെയും ദൈവരൂപി, ദൈവാത്മാവ് നയിക്കട്ടെ!
All the contents on this site are copyrighted ©. |