2015-05-22 18:05:00

സിറിയയില്‍ പുരോഹിതനെ തട്ടിക്കൊണ്ടുപോയി


മറ്റൊരു പുരോഹിതനെക്കൂ‌ടി സിറിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി.

ഓഗ്ലിയോയില്‍നിന്നുള്ള  ഫാദര്‍ പൗളോയെ തട്ടിക്കൊണ്ട് പോയിട്ട് രണ്ട് വര്‍ഷം തികയുന്നതിനുമുന്‍പാണ് മറ്റൊരു ക്രൈസ്തവ പുരോഹിതനെക്കൂടി തട്ടിക്കൊണ്ട് പോയി ​എന്ന വാര്‍ത്ത സിറിയയിലെ ക്രിസ്ത്യാനികളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ഫാ. ജാക്വീസ് മുറാര്‍ദിനെ സിറിയന്‍ നഗരമായ ഖര്‍യത്തായിനില്‍നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത് മെയ് 21-ാം തിയതി വ്യാഴാഴ്ചയായിരുന്നു . ഐസിസ് തീവ്രവാദികള്‍ പിടിച്ചടക്കിയ പാല്‍മീറ നഗരത്തിന് പത്തോളം കിലോമീറ്ററുകള്‍ അകലെയാണ് ഈ നഗരം. സാന്താ എലീയാ ആശ്രമത്തില്‍ താമസിച്ച്കൊണ്ട് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഇതേ നഗരത്തിലെ  സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാദര്‍ ജാക്വീസ് മുറാര്‍ദ്. ‍ഡമാസ്കസിന് 80 കിലോമീറ്റര്‍ അകലെയുള്ള ദൈര്‍ മാര്‍ മൂസ ആശ്രമത്തിലെ അംഗമാണ് ഈ വൈദികന്‍.

പുതുതായി പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, ജിഹാദികളെന്നു കരുതപ്പെടുന്ന നാലു യുവാക്കളാണ് തട്ടിക്കൊണ്ട് പോയവരുടെ സംഘത്തിലുണ്ടായിരുന്നത് എന്നും,  മദ്ധ്യപൂര്‍വ്വദേശത്തെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈശോ സഭയുടെ തലവനായ ഫാദര്‍ നവ്രേ സമ്മോര്‍ വ്യക്തമാക്കി. രണ്ടുമാസം മുന്‍പ് ഫാദര്‍ ജാക്വീസ് മുറാര്‍ദുമായി നടത്തിയ അവസാനത്തെ കണ്ട് മുട്ടലില്‍, നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദികളുടെ ഭീഷണിയെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നെന്നും, തടുക്കാനാവാത്ത തീവ്രവാദ ഭീഷണിയെക്കുറിച്ച് സൂചിപ്പിച്ചപ്പോഴെല്ലാം തന്‍റെ ഇടവക ജനങ്ങളെയും സിറിയയിലെ അഭയാര്‍ത്ഥികളെയും ഉപേക്ഷിച്ച് പോകാന്‍ അച്ചന് മനസ്സില്ലായിരുന്നു എന്നും ഫാദര്‍ നവ്രേ സമ്മോര്‍ പറഞ്ഞു. ഭവനരഹിതര്‍ക്ക് തന്‍റെ ആശ്രമത്തില്‍തന്നെ പലപ്പോഴും അഭയം നല്‍കിയിരുന്നു, ചിലപ്പോഴൊക്കെ തട്ടിക്കൊണ്ട് പോയവരെ തിരിച്ചെത്തിക്കാന്‍ സന്ധിസംഭാഷണത്തിനും അച്ചന്‍ മുന്നി‌ട്ടിറങ്ങിയിരുന്നുവെന്നും ഫാദര്‍ സമ്മോര്‍ ഫോണിലൂടെ നടത്തിയ സംഭാഷണത്തില്‍ അനുസ്മരിച്ചു.

കഴിഞ്ഞ ​ഏതാനും ദിവസങ്ങളിലായി ഐസിസുമായു കടുത്ത പോരാട്ടം നടന്നിരുന്ന പല്‍മീറ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും എത്തുന്ന മുസ്ലീങ്ങളുള്‍പെട്ട  അസംഖ്യം  അഭയാര്‍ത്ഥികള്‍ക്കായി സാന്ത് എലീയാ ആശ്രമം ഫാദര്‍ ജാക്വിസ് തുറന്നുകൊ‌ടുത്തിരുന്നു. 








All the contents on this site are copyrighted ©.