2015-03-18 18:03:00

സമാധാനത്തിനായി ജാഗരപ്രാര്‍ത്ഥന


കലുഷിത ഭൂമിയായ സിറിയായുടെ തലസ്ഥാന നഗരമായ ഡമാസ്ക്കസ്സാണ് മാര്‍ച്ച് 16-ാം തിയതി തിങ്കളാഴ്ച സമാധാനത്തിനുള്ള ജാഗര പ്രാര്‍ത്ഥനയ്ക്ക് വേദിയായത്. മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കല്‍ സഭയുടെ ഭദ്രാസന ദേവാലയത്തിലായിരുന്ന പ്രാര്‍ത്ഥന. പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സിറിള്‍ വാസില്‍ (sj) ജാഗരപ്രാര്‍ത്ഥനയില്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു.

സിറിയയില്‍നിന്നും മറ്റു മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളില്‍നിന്നും നാടുകടത്തപ്പെട്ട കുടുംബങ്ങളെയും, ബന്ധികളാക്കപ്പെട്ട ക്രൈസ്തവരെയും സഭാദ്ധ്യക്ഷന്മാരെയും ഓര്‍ത്ത് ആഗോളസഭയും പാപ്പാ ഫ്രാന്‍സിസും ഏറെ ആകുലപ്പെടുന്നുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് വാസില്‍ ചിന്തകള്‍ ആരംഭിച്ചത്. ക്രൈസ്തവരായതുകൊണ്ടു മാത്രം രക്തം ചിന്തി മരിക്കേണ്ടിവരുന്നവര്‍ ജീവസമര്‍പ്പണമാണ് ചെയ്യുന്നതെന്നും, അവര്‍ രക്തസാക്ഷിത്വം വരിച്ചുകൊണ്ട് വിശ്വാസത്തിന്‍റെ വിത്തുകളാണ് പാകുന്നതെന്നും ആര്‍ച്ചുബിഷപ്പ് വാസില്‍ പ്രസ്താവിച്ചു.

ലോകത്ത് എവിടെയും, വിശിഷ്യ സിറിയയില്‍  ദൈവകൃപ കൂടുതല്‍ ലഭിക്കുന്നതിനുവേണ്ടിയാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധവത്സരം  പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് വാസില്‍ പ്രസ്താവിച്ചു. ക്രൂരമായ പീഡനങ്ങളില്‍ തകര്‍ന്ന് നൈരാശ്യത്തില്‍ ആഴ്ന്നിരിക്കുന്ന സോഹദരങ്ങള്‍ക്ക് സമാശ്വാസമാണ് ദൈവികകൃപയുടെ കാരുണ്യാതിരേകമെന്നും ആര്‍ച്ചുബിഷപ്പ് വാസില്‍ ധ്യാനചിന്തയായ് പങ്കുവച്ചു.

നമ്മിലെ അന്ധകാരം തിരിച്ചറിഞ്ഞെങ്കിലേ ദൈവം പകര്‍ന്നുതരുന്ന കാരുണ്യത്തിന്‍റെ പ്രഭ സ്വകീരിക്കാനാവുകയുള്ളൂ എന്നും, അവിടുന്ന് നമ്മോട് കരുണയുള്ളവനാണ്, അതിനാല്‍ സഹോദരങ്ങളോട് നാം കാരുണ്യുമുള്ളവരായിരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് വാസില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തെ ആഹ്വാനംചെയ്തു.

 മെല്‍ക്കൈറ്റ് സഭയുടെ പാത്രിയാര്‍ക്കിസ് ഗ്രിഗരി ത്രിദിയന്‍, സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സെനാരി എന്നിവരെക്കൂടാതെ സ്ഥലത്തെ മറ്റുമെത്രാന്മാരും, സന്ന്യസ്ഥരും വൈദികരും, അല്‍മായരുടെ വന്‍ സമൂഹവും ജാഗ്രരപ്രാര്‍ത്ഥനാ ശുശ്രൂഷിയിലും ധ്യാനത്തിലും പങ്കെടുത്ത് പീഡിതക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.