2015-01-29 17:56:00

സഭയുടെ സുസ്ഥിതിക്ക് മതബോധനം അനിവാര്യം


സഭാ പ്രബോധനങ്ങളുടെ പുരോഗതി പരിശോധിക്കുവാനുള്ള ഏകമാര്‍ഗ്ഗം മതബോധനമാണെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍

കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു. ജനുവരി 27-ന് റോമില്‍ ആരംഭിച്ച യൂറോപ്പിലെ മതബോധന കമ്മിഷനുകളുടെ ഉത്തരവാദിത്വം വഹിക്കുന്ന മെത്രാന്മാരുടെ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെ പുരോഗതിയും നിലവാരവും വിലയിരുത്തുവാന്‍ ദേശീയ സമതികള്‍ അവരവരുടെ മതബോധന കേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ചും നിലവാരത്തെക്കുറിച്ചു ശ്രദ്ധിക്കണമെന്നും, മതബോധനകേന്ദ്രങ്ങള്‍ അല്ലാതെ സഭാപ്രബോധനങ്ങള്‍ പകര്‍ന്നു നല്കുവാനോ, വളര്‍ത്തുവാനോ ഉള്ള മറ്റൊരു സംവിധാനം സഭയ്ക്കില്ലെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മതനിരപേക്ഷതയും മതത്തോടുള്ള നിസംഗഭാവവും ഇന്ന് ക്രൈസ്തവ സമൂഹങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും യൂറോപ്പിലെ കത്തോലിക്കാ സമൂഹങ്ങളെ തളര്‍ത്തിയ നിഷേധാത്മകമായ മാറ്റങ്ങളുടെ പിന്നില്‍ മതബോധന മേഖലയില്‍ സംഭവിച്ച അനാസ്ഥയാണെന്നും, സഭയിലെ വിശ്വാസരൂപീകരണവും പ്രേഷിതദൗത്യവും വിലയിരുത്തിക്കൊണ്ട് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്തമാക്കി.

സഭയുടെ നവസുവിശേഷവത്ക്കരണ പാതയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രബോധനങ്ങള്‍ക്കൊപ്പം, പാപ്പാ ഫ്രാന്‍സിസ് തന്‍റെ അപ്പസ്തോലിക പ്രബോധനം Evangelii Gaudium സുവിശേഷ സന്തോഷത്തിലൂടെ നല്കുന്ന പ്രബോധനങ്ങളും ഇനിയും യുവതലമുറയ്ക്ക് കൈമാറുവാനും, സഭയിലെ വിശ്വാസപ്രബോധന നിലവാരം നിലനിര്‍ത്തുവാനും മെച്ചപ്പെടുത്തുവാനും നമ്മുടെ മതബോധനകേന്ദ്രങ്ങളെ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തുകയും അവയുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ സമര്‍പ്പണത്തോടെ നീങ്ങണമെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ദേശീയ മെത്രാന്‍ സമിതികളുടെ പ്രതിനിധി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.